Thursday, August 19, 2010

ഈ ഭ്രാന്തന്‍മാരെ ചങ്ങലയ്‌ക്കിടണം


കാസര്‍ക്കോട്ടെ വിദ്യാനഗര്‍ സ്വദേശിയായ 22കാരി റയാന ആര്‍ ഖാസി മലയാളി മനസ്സാക്ഷിക്കു മുമ്പില്‍ ഉയര്‍ത്തുന്നത്‌ വലിയൊരു ചോദ്യമാണ്‌. ഒരാള്‍ക്ക്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യം ഇല്ലേ? പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ റയാനയ്‌ക്കെതിരെ ചില മതസംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നു. മതമൗലികവാദികളുടെ കടുത്ത എതിര്‍പ്പിനെ നിയമത്തിന്റെ ബലത്തില്‍ മറികടന്ന്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ അവകാശം നേടിയെടുത്ത റയാന ഇപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്‌.
പാഠപുസ്‌തക വിവാദവുമായി ബന്ധപ്പെട്ട്‌ അധ്യാപകന്റെ കൈവെട്ടി, ഇപ്പോള്‍ പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നു. ഇത്‌ കേരളം തന്നെയാണോ? നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം മതനിരപേക്ഷയുടെയും സ്വാതന്ത്രത്തിന്റെയും പറുദീസയെന്ന്‌ മേനിനടിക്കുന്ന മലയാളക്കരയില്‍ തന്നെയാണോ ഇതൊക്കെ നടക്കുന്നത്‌.
കുറച്ചുകാലം മുമ്പ്‌ ഫ്രാന്‍സ്‌ പര്‍ദ നിരോധിച്ചപ്പോള്‍ കേരളത്തിലെ ചില മതഭ്രാന്തന്‍മാര്‍ക്ക്‌ ഹാലിളകിയിരുന്നു. അന്ന്‌ അവര്‍ പറഞ്ഞിരുന്ന ന്യായം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനുള്ള അവകാശത്തെയാണ്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ ഹനിക്കുന്നതെന്നാണ്‌. ഇപ്പോള്‍ അതേ സ്വാതന്ത്ര്യം റയാനയ്‌ക്ക്‌ നിഷേധിക്കുന്നതും ഇതേ സംഘടനകള്‍ തന്നെയാണ്‌. എന്തൊരു വിരോധാഭാസമാണിത്‌. ആഗസ്‌ത്‌ 26ന്‌ വധിക്കുമെന്നാണ്‌ റയാനയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌. കത്തിലൂടെയും ഫോണിലൂടെയും ഭീഷണിയുണ്ട്‌. ഹൈക്കോടതിയില്‍ നല്‍കിയ പരാതി പ്രകാരം റയാനയ്‌ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കിയിരിക്കുകയാണ്‌. എന്ത്‌ വന്നാലും വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക്‌ കീഴടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ്‌ റയാന. സഹോദരീ, നിന്നോടൊപ്പം മതേതര വാദികളായ മുഴുവന്‍ മലയാളികളുമുണ്ട്‌. ധൈര്യമായി മുന്നോട്ടുപോവുക. കേരളത്തില്‍ താലിബാനിസം നടപ്പാക്കാന്‍ പരിശ്രമിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി എല്ലാ മലയാളികളും ഒരുമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഭ്രാന്തന്‍മാരെ പൂട്ടാനുളള ചങ്ങലയുണ്ടാക്കാന്‍ കേരളത്തിലെ മുഴുവന്‍ സമൂഹവും ഒന്നിക്കണം, ജാതിമത ഭേദമന്യേ.

ഒരു ചിന്ന അനുഭവം: ഒരു മുസ്‌ലിം സംഘടന നടത്തുന്ന സ്ഥാപനത്തില്‍ കുറച്ചുകാലം ജോലി ചെയ്യാന്‍ ഈയുള്ളവന്‌ അവസരം ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട്‌ കുടുംബമേള സംഘടിപ്പിച്ചു. കുടുംബങ്ങള്‍ തമ്മില്‍ അടുത്തറിയാനും പരസ്‌പരം മനസിലാക്കാനുമാണ്‌ മേള നടത്തിയത്‌. എന്നാല്‍ മേളയ്‌ക്കെത്തിയ സ്‌ത്രീകളെ ഒരു മുറിയില്‍ പ്രത്യേകം ഇരുത്തി. ആണുങ്ങള്‍ക്ക്‌ അവിടെ പ്രവേശനമുണ്ടായിരുന്നില്ല. ഭക്ഷണവും വെവ്വേറെ. പിന്നെങ്ങനെ, പരിചയപ്പെടും. തികച്ചും പരിഹാസ്യമായാണ്‌ ആ സംഭവം എനിക്ക്‌ അനുഭവപ്പെട്ടത്‌. അതിന്‌ ശേഷം ഒരു കുടുംബമേളയ്‌ക്ക്‌ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. സ്‌ത്രീകള്‍ ഇങ്ങനെ പൊതിഞ്ഞുസൂക്ഷിക്കപ്പെടേണ്ട സാധനമാണോ?

ഫോട്ടോ കടപ്പാട്‌: കാസര്‍ക്കോട്‌ ഡോട്ട്‌കോം

2 comments:

biju p said...

സഹോദരീ, നിന്നോടൊപ്പം മതേതര വാദികളായ മുഴുവന്‍ മലയാളികളുമുണ്ട്‌. ധൈര്യമായി മുന്നോട്ടുപോവുക.

Old_User said...

അങ്ങനെ വേറെ വേരെയാക്കിയതു ഒട്ടും ശെരിയായില്ല... പുരുഷന്മാര്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെ പൊടിഞ്ഞു സൂക്ഷിക്കേണ്ട സാധനമാണോ..?