Tuesday, June 29, 2010

തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ

രണ്ട്‌ വര്‍ഷം മുമ്പ്‌ വര്‍ഷം മുമ്പ്‌ നാല്‌ മാസം വര്‍ക്ക്‌ ചെയ്‌തപ്പോള്‍ കിട്ടാത്ത ഒരിതാണ്‌ അടുത്തകാലത്ത്‌ ട്രാന്‍സ്‌ഫറായി വന്നപ്പോള്‍ തിരുവന്തപുരം എനിക്ക്‌ തന്നത്‌. അവരുടെ സാമ്പാറിനെയും ഭാഷയെയും പെരുമാറ്റത്തെയും രസവടയെയും കുറിച്ചുള്ള കുറ്റംപറച്ചിലുകള്‍ ഞാന്‍ നിര്‍ത്തി. ഓരോ തിരുവനന്തപുരത്തുകാരനെയും കാണുമ്പോള്‍ വെളുക്കെ ചിരിച്ചു. പരിചയമില്ലാത്തവരോടുപോലും എന്താ ഏട്ടാ എന്ന എന്റെ മാതൃഭാഷയെ കൈവിട്ട്‌ എന്തര്‌ അണ്ണാ എന്ന്‌ പ്രയാസപ്പെട്ട്‌ ലോഗ്യം ചെയ്‌തു. എല്ലാറ്റിനും കാരണം അവളായിരുന്നു. വെളുത്ത്‌ മെലിഞ്ഞ സുന്ദരി. ഫൈ സ്‌റ്റാര്‍ സെറ്റപ്പിലുള്ള ചായപ്പീടിക സോറി റസ്‌റ്റോറന്റിലെ അക്കൗണ്ടന്റ്‌. പഠനം കഴിഞ്ഞാല്‍ മനോരമയും വായിച്ച്‌ സീരിയലും കണ്ട്‌ കുതിരപ്പുറത്തേറി വരുന്ന മണിമാരനെയും കണ്ട്‌ സ്വപ്‌നം കണ്ടിരിക്കുന്ന ടൈപ്പല്ല തിരുവനന്തപുരത്തെ പെണ്‍കുട്ടികള്‍. (അതൊക്കെ നമ്മുടെ വടക്കന്‍ പെണ്‍കൊടികള്‍). എന്തെങ്കിലും ഒരു പണി അവര്‍ ഒപ്പിച്ചിരിക്കും. ഐ മീന്‍ കണക്കെഴുത്തോ സെയില്‍സ്‌ ഗേളോ ആയി ചില്ലറ തടയുന്ന എന്തെങ്കിലും ഒരു പണി. അങ്ങനെ ബിരുദവും അക്കൗണ്ടന്‍സിയും കഴിഞ്ഞാണ്‌ എന്നെ തിരുവനന്തപുരത്തെ അല്‍പ്പകാലത്തേങ്കിലും സ്‌നേഹിക്കാന്‍ പഠിപ്പിച്ച അവളും കണക്കെഴുത്തിനെത്തിയത്‌. കല്യാണം കഴിയുന്നതുവരെ ഒരു നേരമ്പോക്ക്‌, ചുരിദാറും മാലയും വളയും വാങ്ങാനുള്ള ഒരു വരുമാനം. അത്രയേ അവള്‍ ജോലി കൊണ്ടു ഉദ്ദേശിച്ചുള്ളൂ. കണ്ടപാടെ എനിക്കങ്ങ്‌ പിടിച്ചു അവളെ. വീട്ടില്‍ തിരക്കിട്ട്‌ ആലോചനകള്‍ നടക്കുന്ന സമയമാണ്‌. ഓരോ ഒഴിവുകഴിവ്‌ പറഞ്ഞ്‌ ഞാന്‍ വഴുതിമാറിക്കൊണ്ടിരുന്നു. ഊണിന്‌ മാത്രം പീടികയെ ആശ്രയിച്ചിരുന്ന ഞാന്‍ ചായയും അവിടെ നിന്നാക്കി. ഓഫീസില്‍ വന്ന ഉടനെ ഒരു ചായ, ഒരു പത്ത്‌ പത്തരയാകുമ്പോള്‍ വീണ്ടും ചായ, വൈകുന്നേരം മൂന്ന്‌ മൂന്നര മണിയാകുമ്പോള്‍ ചായ, ആറ്‌ മണിക്ക്‌ അവള്‍ പോകുന്നതിന്‌ മുമ്പ്‌ വീണ്ടും ചായ... (ഒരു ചായക്ക്‌ ആറു രൂപയാണേ)... കാണുമ്പോള്‍ നിറഞ്ഞ ചിരി. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും പേരെന്ത്‌? വീട്ടില്‍ ആരൊക്കെയുണ്ട്‌? ഏതുവരെ പഠിച്ചു തുടങ്ങി ലോകത്തെ എല്ലാ വായ്‌നോക്കികളും അലക്കിവെളുപ്പിച്ച സ്ഥിരം നമ്പറുകള്‍. ഒരു ദിവസം നമ്പര്‍ ചോദിച്ചു, തന്നു. ഒരു സന്ധ്യയ്‌ക്ക്‌ ഞാനങ്ങ്‌ വിളിച്ചു, അല്‍പ്പം അകത്തുള്ളതു കൊണ്ട്‌ കാര്യം തുറന്നങ്ങ്‌ പറഞ്ഞു, കൊച്ചുസുന്ദരീ നിന്നെ ഞാന്‍ കെട്ടിക്കോട്ടെ?മറുവശത്ത്‌ അല്‍പ്പനേരം നിശ്ശബ്‌ദത പിന്നെ, നിനക്ക്‌ അവിടെയെത്രയാ ശമ്പളം?ആണുങ്ങള്‍ ശമ്പളം പറയരുതെന്നാണ്‌ വെപ്പ്‌. എങ്കിലും പറഞ്ഞു. കെട്ടാന്‍ പോകുന്ന പെണ്ണല്ലേ, എന്നായാലും അറിയേണ്ടതല്ലേ. ഏതാ ജാതി??ജാതി ചോദിക്കരുത്‌ പറയരുത്‌,? ശ്രീനാരായണ ഗുരുവിന്റെ മഹദ്‌വചനങ്ങള്‍ ഉരുവിട്ട്‌ അവളെ പാട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും വീണില്ല. അച്ഛന്‌ ജാതി നിര്‍ബന്ധമാണ്‌.എനിക്കവളെ കിട്ടേണ്ടേ, പിന്നെന്ത്‌ ഗുരു?ഞാന്‍ ജാതി പറഞ്ഞു. അവള്‍ രണ്ടടി പിന്നോട്ടുമാറി. എന്നിട്ട്‌ പറഞ്ഞു, വീട്ടില്‍ ചോദിച്ചുനോക്കട്ടെവീട്ടില്‍ ചോദിച്ചുവെന്നാണ്‌ അവള്‍ പറയുന്നത്‌. സമ്മതിച്ചില്ല പോലും. പല അടവുകളും പയറ്റി. പൊന്നുപോലെ നോക്കും, എന്റെ വീട്‌ നിനക്ക്‌ സ്വര്‍ഗമായിരിക്കും എന്നൊക്കെയുള്ള സ്ഥിരം കാമുക ഡയലോഗുകള്‍. അതിനൊന്നും ജാതിയെ മറികടക്കാന്‍ മാത്രം ശക്തിയുണ്ടായിരുന്നില്ല. അട്ടക്കുളങ്ങരയില്‍ നിന്ന്‌ മൂന്ന്‌ അതോ മൂന്നരയോ വീശി ഫോണില്‍ എന്റെ സുഹൃത്തിനോട്‌ ജാതിയുണ്ടാക്കിയവനെ എന്റെ കൈയില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലുമെന്ന്‌ ആക്രോശിച്ചു. അവന്‌ ചിരി. ആദ്യമായി ആശിച്ച പെണ്ണ്‌ കൈവിട്ടുപോകുന്നതിന്റെ വേദന കെട്ട്യോളും കുട്ടിയുമുളള അവനുണ്ടോ അറിയുന്നു. സ്വപ്‌നങ്ങളില്‍ അവള്‍ മാത്രം. പാതിരാത്രിയില്‍ വരെ ഫോണ്‍ വിളിച്ചു. ഗത്യന്തരമില്ലാതെ അവള്‍ ഓഫാക്കി. പിറ്റേന്ന്‌ കാണുമ്പോള്‍ വീണ്ടും കെഞ്ചിനോക്കി, രക്ഷയില്ല. ജാതി കടുകട്ടിയായി മുന്നില്‍ നില്‍ക്കുകയാണ്‌. തിരോന്തപുരത്തുകാര്‍ക്ക്‌്‌ ജാതി മസ്‌റ്റാണ്‌. പ്രേമിക്കുന്നതു പോലും ജാതി നോക്കിയാണത്രേ!. പിന്നെ പണവും. എന്നെ ഉദ്‌ബോധിപ്പിച്ചത്‌ ഒരു തിരോന്തരം പ്രൊഡക്‌ട്‌ തന്നെ. എന്നെപ്പോലെ കല്യാണവിപ്ലവം നടത്താന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ക്ക്‌ ഇവിടെ സ്‌കോപ്പില്ല. കേരളത്തില്‍ വേറെ എത്ര നാടുകളുണ്ട്‌ അവിടെ ചെന്ന്‌ നോക്കൂ, മുന്നില്‍ കാണുന്ന ഓരോ തിരുവനന്തപുരത്തുകാരനും കാരിയും എന്നെ നോക്കി പറയുന്നതുപോലെ തോന്നുന്നു. തിരുവനന്തപുരത്തെ ഊണ്‌ വകയ്‌ക്ക്‌ കൊള്ളില്ല. എന്റെ നാട്ടില്‍ കാടി വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ പശു പോലും തിന്നില്ല അവരുടെ ചോറും സമ്പാറും. മനുഷ്യപ്പറ്റില്ലാത്ത ജനങ്ങള്‍..വീണ്ടും ഞാന്‍ തിരുവനന്തപുരത്തിന്റെ മുഖ്യശത്രുവായി. ഹതാശനായ കാമുകനായി ഞാന്‍.........ഇപ്പോള്‍ അവള്‍ക്കൊരു ആലോചന വന്നു, എന്‍ജിനീയറാണെന്ന്‌ പോലും. അവനെ കെട്ടാന്‍ അവള്‍ തീരുമാനിച്ചു, കല്യാണം ഉറപ്പിക്കല്‍ ചടങ്ങ്‌ മാത്രം ബാക്കി. അവസാന ശ്രമം എന്ന നിലയില്‍ വീണ്ടും മുട്ടിനോക്കി. നിന്നെ പരുശുറാം എക്‌പ്രസ്‌ എന്ന പുഷ്‌പക വിമാനത്തിലേറ്റിക്കൊണ്ടുപോകുന്ന രാവണനാകാനും ഞാന്‍ തയ്യാര്‍. പക്ഷേ നാട്ടിലെത്തിയാല്‍ ഞാന്‍ രാമനായിരിക്കും. നോ രക്ഷ, അവസാനം ഒരു വാചകവും, സകല പെണ്‍കുട്ടികളും ശല്യക്കാരായ അകാമുകരെ ഒഴിവാക്കാന്‍ പറയുന്ന അതേ ക്ലീഷേ ഡയലോഗ്‌, ?നിന്നെ ഞാന്‍ സഹോദരനെപ്പോലെയാണ്‌ കാണുന്നത്‌,? ഡും. എല്ലാ അവിടെ അവസാനിച്ചു. അതാണ്‌ പറഞ്ഞത്‌, തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ

Saturday, June 26, 2010

ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ

സംഭവബഹുലവും നാടകീയവുമായ ഒരു അനുഭവകഥയുടെ രത്‌നച്ചുരുക്കമാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. നാനോ ടെക്‌നോളജിയുടെയൊക്കെ കാലമല്ലേ ഇങ്ങനെയും ഒന്ന്‌ കിടക്കട്ടെ എന്ന്‌ കരുതി. `ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ' വിശദീകരിക്കാന്‍ എനിക്ക്‌ ചുരുങ്ങിയത്‌ മൂന്ന്‌ പുസ്‌തകങ്ങള്‍ എഴുതേണ്ടി വരും. അല്ലെങ്കില്‍ പോസ്‌റ്റുകള്‍ നിറഞ്ഞ്‌ എന്റെ കടത്തനാട്‌ ജാമാകും. ആ രചന വായിച്ച്‌ നിങ്ങളുടെ സമയം നശിപ്പിക്കുന്നില്ല. സമയമാണ്‌ ഏറ്റവും വിലപിടിച്ചത്‌ എന്ന്‌ ഏതോ മഹാന്‍ പറഞ്ഞിട്ടില്ലേ. മാത്രമല്ല, പണ്ട്‌ കുട്യേളേ പിടിക്കുന്നവര്‍ നടക്കുന്നതുപോലെ ഇപ്പോള്‍ കഥകളെ പിടിക്കാന്‍ ചില സിനിമക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന്‌ കേട്ടു. കുട്ടികളുടെ കണ്ണ്‌ കുത്തിപ്പൊട്ടിച്ച്‌ ഭിക്ഷക്കാരാക്കി മാറ്റാനാണ്‌ തട്ടിക്കൊണ്ടുപോകുന്നതെങ്കില്‍ സിനിമാക്കാര്‍ കഥയെ തല്ലിപ്പൊളിച്ച്‌ സിനിമയാക്കി വിറ്റ്‌ ജനങ്ങളുടെ കൈയിലെ പണം തട്ടുകയാണ്‌ ചെയ്യുന്നത്‌. രണ്ടും ഒന്നുതന്നെ. ചെയ്യുന്ന രീതിയില്‍ മാത്രം വ്യത്യാസം. അതുകൊണ്ട്‌ ``ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ. ഇത്‌ എന്റെ കഥയുടെ പേരല്ല, കഥ തന്നെയാണ്‌. മൈക്രോ നാനോ കഥ. ഈ ജൂണില്‍ മഴ കടലിലേക്ക്‌ ചാഞ്ഞുപെയ്യുന്ന ഒരു വൈകുന്നേരം വിഖ്യാത കടപ്പുറത്താണ്‌ പെണ്ണ്‌ ചെറുത്തുനിന്നതും ആണ്‌ അണ്ടി പോയ അണ്ണാനായതും. ബാക്കി ഊഹൂം ഞാന്‍ പറയില്ല.