Monday, January 24, 2011

കിരാന ഘരാനയില്‍നിന്ന്‌ ഭാരതരത്‌നയിലേക്ക്‌

കര്‍ണാടകത്തിലെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഭീംസെന്‍ ജോഷിയുടെ ജീവിതവഴി കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. കുട്ടിക്കാലത്തു തന്നെ അമ്മയെ നഷ്ടമായ ജോഷിയെ രണ്ടാനമ്മയാണ്‌ വളര്‍ത്തിയത്‌. ഉസ്‌താദ്‌ അബ്‌ദുള്‍കരീം ഖാന്റെ പാട്ടുകേട്ട്‌ അതുപോലെ പാടണമെന്ന്‌ ആഗ്രഹിച്ച്‌ 11-ാം വയസ്സില്‍ നാടുവിടുമ്പോള്‍ ദൃഢനിശ്‌ചയം മാത്രമായിരുന്നു കൈമുതല്‍. തീവണ്ടിയില്‍ നല്ലവരായ യാത്രക്കാരുടെ സഹായംകൊണ്ടാണ്‌ അദ്ദേഹത്തിനു ധര്‍വാറില്‍ എത്താനായത്‌. എന്നാല്‍, ധര്‍വാറില്‍ ഗുരുവിനെ കണ്ടെത്താനായില്ല. കൊല്‍ക്കത്തയിലും ഗ്വാളിയോറിലും പുണെയിലും ലഖ്‌നൗവിലും രാംപുരിലും ഗുരുവിനെ തേടിയലഞ്ഞു. മൂന്നുവര്‍ഷത്തെ അലച്ചില്‍. ഇതിനിടെ, പിതാവ്‌ ജോഷിയെ കണ്ടുപിടിക്കുകയും നാട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. കര്‍ക്കശക്കാരനായ അധ്യാപകനായിരുന്ന പിതാവിന്റെ ഉപദേശങ്ങളും ഭീഷണിയും മര്‍ദനങ്ങളും അദ്ദേഹത്തിന്റെ സംഗീതാഭിലാഷത്തിന്‌ തെല്ലും പോറലേല്‍പ്പിക്കാന്‍ സാധിച്ചില്ല. വീണ്ടും ഗുരുവിനെ തേടിയിറങ്ങിയ ജോഷി എത്തിപ്പെട്ടത്‌ ധര്‍വാറില്‍ രംബാവു കുന്‍ഡ്‌ഗോല്‍ക്കര്‍ എന്ന സവായ്‌ ഗന്ധര്‍വയുടെ സന്നിധിയില്‍. ഗന്ധര്‍വ ജോഷിയെ ശിഷ്യനായി സ്വീകരിച്ചു. രാഗങ്ങളും താളങ്ങളും സ്വരങ്ങളുമായി കൂട്ടുകൂടി ഏഴുവര്‍ഷം ഗന്ധര്‍വയുടെ മടയില്‍. കിരാന ഘരാനയുടെ പാരമ്പര്യംപേറുന്ന തികഞ്ഞൊരു ഗായകനായാണ്‌ ജോഷി പുറത്തുവരുന്നത്‌. ഗംഗുഭായ്‌ ഹംഗല്‍ ജോഷിയുടെ സഹപാഠിയായിരുന്നു. 1943ല്‍ ബോംബെയില്‍ ആദ്യ കച്ചേരി. ഇന്ത്യക്കകത്തും വിദേശത്തും നിരവധി കച്ചേരികള്‍. പ്രശസ്‌തരായ അകമ്പടി വാദ്യക്കാര്‍.
ഭാവതീവ്രമായ ആലാപനവും സ്വരശുദ്ധിയുമാണ്‌ ജോഷിയുടെ പ്രത്യേകത. ശുദ്ധ കല്യാണിയാണ്‌ പണ്ഡിറ്റിന്റെ പ്രിയരാഗം. പരമ്പരാഗതമായ കിരാന ഘരാനയുടെ ശൈലിയില്‍നിന്നു മാറി വ്യത്യസ്‌തമായ രീതിയിലാണ്‌ ജോഷി ഈ രാഗത്തെ ആസ്വാദകരിലെത്തിച്ചത്‌. അതു നന്നായി സ്വീകരിക്കപ്പെടുകയും ചെയ്‌തു.
ഒറ്റശ്വാസത്തില്‍ താനം പാടുന്ന അപൂര്‍വം ഗായകരില്‍ ഒരാള്‍ കൂടിയായിരുന്നു ജോഷി. മന്ത്രസ്ഥായിയിലും മധ്യസ്ഥായിയിലും താരസ്ഥായിയിലും സ്വരസ്ഥാനങ്ങള്‍ക്ക്‌ പിഴവുപറ്റാതെ ആലപിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
ജീവിതത്തിന്റെ അവസാനഘട്ടങ്ങളില്‍ പോലും സംഗീതത്തിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2008ല്‍ ലഭിച്ച പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിനു കൂടിയുള്ള അംഗീകാരമായിരുന്നു.

Friday, October 1, 2010

എന്റെ അജ്ഞാത അപ്പച്ചന്‌ നിത്യശാന്തി ലഭിക്കുമാറാകട്ടെ


എനിക്കാരായിരുന്നു കോട്ടയം മാനംമൂട്ടില്‍ ചാക്കോ എന്ന അപ്പച്ചന്‍? ആരുമായിരുന്നില്ല, പക്ഷെ എന്തൊക്കെയോ ആയിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍, ഞാനുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ഒരാള്‍, പക്ഷേ ഞാന്‍ ആ ശബ്‌ദം കേട്ടിട്ടുണ്ട്‌, എന്റെ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലൂടെ. 80 വയസുകാരന്‍ മരണക്കിടക്കയിലിരുന്ന്‌ ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ശബ്‌ദം, അവളായിരുന്നു അവസാനകാലത്ത്‌ അപ്പച്ചനെ ശുശ്രൂഷിച്ചത്‌.
ഞാന്‍ അവളെ വിളിക്കുമ്പോള്‍ അടുത്ത കട്ടിലില്‍ നിന്ന്‌ അപ്പച്ചന്‍ പലതും പറയുന്നത്‌ കേള്‍ക്കാം. അങ്ങനെയാണ്‌ നാല്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ അപ്പച്ചന്‍ എന്റെ അജ്ഞാത സുഹൃദ്‌ബന്ധത്തില്‍ ഇടംപിടിച്ചത്‌. അവള്‍ എന്നോട്‌ എന്തെങ്കിലും സംശയമോ മറ്റോ എന്നോട്‌ ചോദിക്കുമ്പോള്‍ അപ്പച്ചന്റെ കിടക്കക്കരികിലാണെങ്കില്‍ ഉടന്‍ വരും നേര്‍ത്ത സ്വരമായി അപ്പച്ചന്റെ കമന്റ്‌ എന്റെ ചെവിയില്‍. മുന്‍ തഹസില്‍ദാറായിരുന്നത്രേ അപ്പച്ചന്‍.
പതുക്കെ പതുക്കെ അവളെ വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിക്കുക അപ്പച്ചന്റെ അവസ്ഥയെങ്ങനെ എന്നാണ്‌. ഒരുമാസം മുമ്പ്‌ അപ്പച്ചന്‍ തീര്‍ത്തും അവശനായി. വെള്ളം മാത്രമേ കുടിക്കുന്നുള്ളൂവെന്നും കഫത്തിന്റെ ഉപദ്രവം ഉണ്ടെന്നും അവള്‍ വേദനയോടെ പറഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കി, കാര്യങ്ങള്‍ ഏതാണ്ട്‌ അവസാനിക്കാറായെന്ന്‌. എങ്കിലും മൂളിയും ഞരങ്ങിയും അപ്പച്ചന്‍ പിന്നെയും ജീവിച്ചും ഒരുമാസം.
എനിക്ക്‌ അപ്പച്ചനെ ഒരിക്കലെങ്കിലും കാണണം എന്ന ആശ പെരുത്തു. ആരാണെന്നാണ്‌ പറയുക? മനസിലുയര്‍ന്ന ചോദ്യം എന്നെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ച്‌ മണിക്ക്‌ അവള്‍ വിളിച്ചു, `അപ്പച്ചന്‍ മരിച്ചു'. എന്തോ ഹൃദയത്തിലൊരു കൊളുത്തിപ്പിടുത്തം, ഒരു വിങ്ങല്‍? രാവിലെ എട്ട്‌ മണിവരെയെങ്കിലും കിടന്നുറങ്ങുന്ന എനിക്ക്‌ പിന്നെ ഉറക്കം വന്നില്ല. എന്നെ അറിയാത്ത, ഞാന്‍ ഇനി ഒരിക്കലും കാണാത്ത ആ അപ്പച്ചന്റെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കുമാറാകട്ടെ.

വാല്‍ക്കഷ്‌ണം: ഇതുവരെ കാണാത്ത, അറിയാന്‍ ഇടയില്ലാത്ത ഒരാളുമായി സൗഹൃദബന്ധം സ്ഥാപിക്കുക, അവന്‍/അവളുമായി എല്ലാ കാര്യങ്ങളും പങ്കുവെക്കുക. എന്റെ ദിവാസ്വപ്‌നങ്ങളില്‍ എന്നുമതുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു, അത്‌ വേണ്ട, അവസാനം മനസില്‍ ഒരു വിങ്ങല്‍ മാത്രമായിരിക്കും ആ അജ്ഞാത സുഹൃത്ത്‌ അവശേഷിപ്പിക്കുക.

Sunday, September 12, 2010

സ്വര്‍ണവര്‍ണമുള്ള പാട്ടുകള്‍

തനി സ്വര്‍ണമായിരുന്നു ലതയുടെ ശബ്‌ദം. തമിഴില്‍ ഒരുകാലത്ത്‌ സ്വര്‍ണലതയുടെ പാട്ടില്ലാതെ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നില്ല. മെലഡികളും അടിപൊളിപ്പാട്ടുകളും ഒരുപോലെ ആ ശബ്‌ദത്തിന്‌ യോജിച്ചു. എംഎസ്‌ വിശ്വനാഥന്‍ മുതല്‍ സുരേഷ്‌ പീറ്റേഴ്‌സ്‌ വരെ ലതയുടെ സ്വരം ഉപയോഗിച്ചിട്ടുണ്ട്‌. 1990കളില്‍ ലത തമിഴ്‌ സിനിമാസംഗീതലോകത്ത്‌ നിറഞ്ഞുനിന്നു.
മലയാളിയാണെങ്കിലും സ്വര്‍ണലത ചുവടുറപ്പിച്ചത്‌ തമിഴിലാണ്‌. എ ആര്‍ റഹ്‌മാന്റെ തുടക്കകാലത്തെ ഹിറ്റുകള്‍ പലതും പിറന്നത്‌ സ്വര്‍ണലതയുടെ ശബ്‌ദത്തിലായിരുന്നു. ഒരുകാലത്ത്‌ തെന്നിന്ത്യന്‍ സംഗീതാസ്വാദകര്‍ പാടി നടന്ന കാതലനിലെ `മുക്കാല മുക്കാബല', ജെന്റില്‍മാനിലെ `ഉസിലാംപെട്ടി പെണ്‍കുട്ടി', ഇന്ത്യനിലെ `മായാ മച്ചീന്ദ്ര' തുടങ്ങിയ റഹ്‌മാന്‍ ഗാനങ്ങള്‍ ലതയുടെ ശബ്‌ദത്തിലാണ്‌ പുറത്തുവന്നത്‌. മിന്‍മിനിക്ക്‌ ശേഷം റഹ്‌മാന്‍ സംഗീതം നല്‍കിയ പാട്ടുകളിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ലതയാണ്‌.
പാലക്കാട്‌ ചിറ്റൂരില്‍ ജനിച്ച ലതയും കുടുംബവും കര്‍ണാടകയിലെ ഷിമോഗയിലേക്ക്‌ കുടിയേറി. ലത പഠിച്ചതും വളര്‍ന്നതുമെല്ലാം കര്‍ണാടകയിലാണ്‌. മൂന്നാം വയസില്‍ സഹോദരി സരോജയുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി. ലതയെ പിന്നണി ഗായികയാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബം ചെന്നൈയിലേക്ക്‌ വണ്ടി കയറി. പ്രശസ്‌ത സംഗീത സംവിധായകനും നാട്ടുകാരനുമായ എംഎസ്‌ വിശ്വനാഥനാണ്‌ സിനിമാസംഗീത ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. `നീതിക്കു ദണ്ഡൈനൈ' എന്ന ചിത്രത്തില്‍ `ചിന്നഞ്ചിറു കിളിയേ കണ്ണമ്മ' എന്ന പാട്ട്‌ യേശുദാസിനൊപ്പം പാടിക്കൊണ്ട്‌ അരങ്ങേറി.
ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കിയതോടെ ലത തമിഴിലെ തിരക്കേറിയ ഗായികയായി. ചിന്നത്തമ്പി, ദളപതിയിലെ `രാക്കമ്മ കൈയ്യേത്തട്ട്‌' എന്‍ രാസാവിന്‍ മനസിനിലെ `കുയില്‍പാട്ട സന്തതെന്ന', ചിന്നവറിലെ `കാലൈയില്‍ കേട്ടത്‌' തുടങ്ങിയവ ഇളയരാജ-സ്വര്‍ണലത കൂട്ടുകെട്ടിലെ ഹിറ്റുകളായിരുന്നു.
മാതൃഭാഷയായ മലയാളത്തില്‍ ലതയുടെ സംഭാവന തുച്ഛമാണ്‌. തമിഴിലെ തിരക്കാണ്‌ മലയാളത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയതിന്‌ പ്രധാന കാരണം. കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തിലാണ്‌ മലയാളത്തില്‍ ആദ്യമായി പാടിയത്‌. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തില്‍. തെങ്കാശിപ്പട്ടണത്തിലെ `കടമിഴിയില്‍ കമലദളം', വര്‍ണപ്പകിട്ടിലെ `മാണിക്യക്കല്ലായി മേഞ്ഞുമെനഞ്ഞു', പഞ്ചാബി ഹൗസിലെ `ബല്ലാ ബല്ലാ ബല്ലാ ഹേ', രാവണപ്രഭുവിലെ `പൊട്ടുകുത്തെടീ പുടവചുറ്റടീ', നമ്മളിലെ `കാത്തുകാത്തൊരു മഴയത്ത്‌' തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചത്‌ ലതയാണ്‌. സാദരം, മിന്നാമിനുങ്ങിനും മിന്നുകെട്ട്‌, തച്ചോളി വര്‍ഗീസ്‌ ചേകവര്‍, കാട്ടിലെ തടി തേവരുടെ ആന, പുന്നാരം, ഏഴരക്കൂട്ടം, ഹൈവേ തുടങ്ങിയ ചിത്രങ്ങളിലും ലതയുടെ സ്വരം മലയാളത്തില്‍ കേട്ടു. മോഹം എന്ന ആല്‍ബത്തിലെ `കുടജാദ്രിയില്‍ കുടചൂടുമീ' എന്ന പ്രണയഗാനമാണ്‌ സ്വര്‍ണലതയുടെ മലയാളിക്കുള്ള അവസാന സമ്മാനം.
എസ്‌ ജാനകിക്ക്‌ ശേഷം ഇത്രയധികം സ്വരശുദ്ധിയുള്ള മറ്റൊരു ഗായികയെ ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തിന്‌ ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ്‌. ദക്ഷിണേന്ത്യക്ക്‌ എന്നുമോര്‍ക്കാനും ഏറ്റുപാടാനും ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ്‌ അകാലത്തില്‍ ആ നാദം നിലച്ചത്‌.

Thursday, August 19, 2010

ഈ ഭ്രാന്തന്‍മാരെ ചങ്ങലയ്‌ക്കിടണം


കാസര്‍ക്കോട്ടെ വിദ്യാനഗര്‍ സ്വദേശിയായ 22കാരി റയാന ആര്‍ ഖാസി മലയാളി മനസ്സാക്ഷിക്കു മുമ്പില്‍ ഉയര്‍ത്തുന്നത്‌ വലിയൊരു ചോദ്യമാണ്‌. ഒരാള്‍ക്ക്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യം ഇല്ലേ? പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ റയാനയ്‌ക്കെതിരെ ചില മതസംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നു. മതമൗലികവാദികളുടെ കടുത്ത എതിര്‍പ്പിനെ നിയമത്തിന്റെ ബലത്തില്‍ മറികടന്ന്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ അവകാശം നേടിയെടുത്ത റയാന ഇപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്‌.
പാഠപുസ്‌തക വിവാദവുമായി ബന്ധപ്പെട്ട്‌ അധ്യാപകന്റെ കൈവെട്ടി, ഇപ്പോള്‍ പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നു. ഇത്‌ കേരളം തന്നെയാണോ? നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം മതനിരപേക്ഷയുടെയും സ്വാതന്ത്രത്തിന്റെയും പറുദീസയെന്ന്‌ മേനിനടിക്കുന്ന മലയാളക്കരയില്‍ തന്നെയാണോ ഇതൊക്കെ നടക്കുന്നത്‌.
കുറച്ചുകാലം മുമ്പ്‌ ഫ്രാന്‍സ്‌ പര്‍ദ നിരോധിച്ചപ്പോള്‍ കേരളത്തിലെ ചില മതഭ്രാന്തന്‍മാര്‍ക്ക്‌ ഹാലിളകിയിരുന്നു. അന്ന്‌ അവര്‍ പറഞ്ഞിരുന്ന ന്യായം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനുള്ള അവകാശത്തെയാണ്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ ഹനിക്കുന്നതെന്നാണ്‌. ഇപ്പോള്‍ അതേ സ്വാതന്ത്ര്യം റയാനയ്‌ക്ക്‌ നിഷേധിക്കുന്നതും ഇതേ സംഘടനകള്‍ തന്നെയാണ്‌. എന്തൊരു വിരോധാഭാസമാണിത്‌. ആഗസ്‌ത്‌ 26ന്‌ വധിക്കുമെന്നാണ്‌ റയാനയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌. കത്തിലൂടെയും ഫോണിലൂടെയും ഭീഷണിയുണ്ട്‌. ഹൈക്കോടതിയില്‍ നല്‍കിയ പരാതി പ്രകാരം റയാനയ്‌ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കിയിരിക്കുകയാണ്‌. എന്ത്‌ വന്നാലും വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക്‌ കീഴടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ്‌ റയാന. സഹോദരീ, നിന്നോടൊപ്പം മതേതര വാദികളായ മുഴുവന്‍ മലയാളികളുമുണ്ട്‌. ധൈര്യമായി മുന്നോട്ടുപോവുക. കേരളത്തില്‍ താലിബാനിസം നടപ്പാക്കാന്‍ പരിശ്രമിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി എല്ലാ മലയാളികളും ഒരുമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഭ്രാന്തന്‍മാരെ പൂട്ടാനുളള ചങ്ങലയുണ്ടാക്കാന്‍ കേരളത്തിലെ മുഴുവന്‍ സമൂഹവും ഒന്നിക്കണം, ജാതിമത ഭേദമന്യേ.

ഒരു ചിന്ന അനുഭവം: ഒരു മുസ്‌ലിം സംഘടന നടത്തുന്ന സ്ഥാപനത്തില്‍ കുറച്ചുകാലം ജോലി ചെയ്യാന്‍ ഈയുള്ളവന്‌ അവസരം ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട്‌ കുടുംബമേള സംഘടിപ്പിച്ചു. കുടുംബങ്ങള്‍ തമ്മില്‍ അടുത്തറിയാനും പരസ്‌പരം മനസിലാക്കാനുമാണ്‌ മേള നടത്തിയത്‌. എന്നാല്‍ മേളയ്‌ക്കെത്തിയ സ്‌ത്രീകളെ ഒരു മുറിയില്‍ പ്രത്യേകം ഇരുത്തി. ആണുങ്ങള്‍ക്ക്‌ അവിടെ പ്രവേശനമുണ്ടായിരുന്നില്ല. ഭക്ഷണവും വെവ്വേറെ. പിന്നെങ്ങനെ, പരിചയപ്പെടും. തികച്ചും പരിഹാസ്യമായാണ്‌ ആ സംഭവം എനിക്ക്‌ അനുഭവപ്പെട്ടത്‌. അതിന്‌ ശേഷം ഒരു കുടുംബമേളയ്‌ക്ക്‌ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. സ്‌ത്രീകള്‍ ഇങ്ങനെ പൊതിഞ്ഞുസൂക്ഷിക്കപ്പെടേണ്ട സാധനമാണോ?

ഫോട്ടോ കടപ്പാട്‌: കാസര്‍ക്കോട്‌ ഡോട്ട്‌കോം

Tuesday, August 17, 2010

ഒരു വീണപൂവിന്റെ കഥ


ശംഖുമുഖം കടലിലേക്ക്‌ സൂര്യന്‍ താഴ്‌ന്നിറങ്ങുന്ന സായാഹ്‌നത്തില്‍ വീണപൂവ്‌ അവളുടെ കഥ പറഞ്ഞു. ആ കഥ കേട്ടു ഞാന്‍ കരഞ്ഞു. അവളും. സമൂഹത്തിന്‌ മുന്നില്‍ അപഹാസ്യയായ പാഞ്ചാലിയാണവള്‍. ദ്രൗപതിക്ക്‌ കൗരവസഭയില്‍ മാത്രമാണ്‌ മാനം നഷ്‌ടമായതെങ്കില്‍ അവള്‍ക്ക്‌ വീഡിയോ സൗകര്യമുളള മൊബൈല്‍ കൈവശമുള്ളവരുടെയെല്ലാം മുമ്പില്‍ മാനം അടിയറവെക്കേണ്ടി വന്നു. സ്വന്തം കാമുകനെ വിശ്വസിച്ചുപോയതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. കാമുകനെ വിശ്വസിച്ച്‌ കല്യാണത്തിന്‌ മുമ്പ്‌ അവള്‍ അവന്‌ വഴങ്ങി. അവന്‍ അവളുടെ വിലക്കുകള്‍ വകവെയ്‌ക്കാതെ നഗ്നത ക്യാമറയില്‍ പകര്‍ത്തി. സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്തു. കൈകള്‍ കൈമാറി കൈമാറി മലയാളികളുള്ളിടത്തെല്ലാം അതെത്തി. `എത്രതവണ ആത്മഹത്യക്ക്‌ ശ്രമിച്ചതാണ്‌ ഞാന്‍. കഴിയുന്നില്ല. ജീവിതം ഇങ്ങനെ എരിഞ്ഞുതീരാനായിരിക്കും വിധി'' അവളുടെ സ്വരം കാതില്‍ അലച്ചപ്പോള്‍ പുച്ഛം തോന്നുകയാണ്‌ പുരുഷ വര്‍ഗത്തോട്‌. ഇന്ന്‌ വീട്ടുകാര്‍ക്ക്‌ അവളെ വേണ്ട. കാമുകന്‍ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ എവിടെയോ ഉണ്ട്‌ എന്നാണ്‌ അവള്‍ പറയുന്നത്‌. ``നിനക്ക്‌ പോലീസില്‍ പരാതി കൊടുത്തുകൂടെ'' എന്റെ ചോദ്യത്തിന്‌ നിസംഗമായായിരുന്നു മറുപടി. `എന്തിന്‌? എനിക്ക്‌ എന്റെ ജീവതം നഷ്‌ടമായി, സ്വപ്‌നങ്ങളും. ഇനി അവന്‍ ശിക്ഷിക്കപ്പെട്ടാല്‍ എന്റെ ജീവിതം തിരിച്ചുകിട്ടുമോ? ലോകത്തെ ലക്ഷക്കണക്കിന്‌ മൊബൈല്‍ ഫോണുകളില്‍ നിന്ന്‌ എന്റെ ചിത്രങ്ങള്‍ മാഞ്ഞുപോകുമോ?'' എനിക്ക്‌ ഉത്തരമില്ലായിരുന്നു. കഴുകന്‍മാരുടെ കണ്ണുകള്‍ കൊണ്ടുള്ള കൊത്തിപ്പറിക്കലില്‍ നിന്ന്‌ രക്ഷനേടാന്‍ നാട്ടില്‍ നിന്ന്‌ വളരെ ദൂരെയൊരിടത്താണ്‌ അവള്‍ ജോലി നോക്കുന്നത്‌. പുറത്തുപോകുമ്പോള്‍ ബസിലും ട്രെയിനിലും വച്ച്‌ ചിലര്‍ സംശത്തോടെ നോക്കും. എന്നിട്ട്‌ അടുത്തുള്ളവന്റെ ചെവിയില്‍ പറയും, `ആ വീഡിയോയില്‍ കണ്ട കുട്ടിയാണിത്‌. പിന്നെ ചിലര്‍ അവജ്‌ഞയോടെ നോക്കും. മറ്റ്‌ ചിലര്‍ വിടലച്ചിരിയോടെ സമീപിക്കും. `എനിക്ക്‌ മടുത്തൂ ഏട്ടാ'. ഈ കരിമുത്തിന്‌ നിന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ മോളേ.....ആര്‍ക്ക്‌ കഴിയും അതിന്‌? ആര്‍ക്കും കഴിയില്ല. കാമുകന്‍മാരെയും ആണ്‍സുഹൃത്തുക്കളെയും അമിതമായി വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ്‌ ഈ പെണ്‍കുട്ടി, ചവിട്ടിമെതിക്കപ്പെട്ട ജീവിതം സ്വപ്‌നങ്ങളും പ്രതീക്ഷകളുമില്ലാതെ ജീവിച്ചു തീര്‍ക്കുന്ന എന്റെ വീണപൂവ്‌.

Tuesday, July 13, 2010

അവള്‍ വരും ആ അഗ്നിപുത്രി


വഴിതെറ്റിയെത്തിയ ഒരു ഫോണ്‍ കോളിലായിരുന്നു തുടക്കം. വീട്‌ എന്റെ നാടിനടുത്ത്‌, ജോലി എറണാകുളത്ത്‌. പരസ്‌പരം പരിചയപ്പെട്ടു. അതോടെ അവസാനിച്ചുവെന്ന്‌ കരുതിയതാണ്‌. ഒരുദിവസം വൈകുന്നേരം ഒരു മിസ്‌കോള്‍. തിരിച്ചുവിളിച്ചപ്പോള്‍ ഒരു കാര്യം പറയാനുണ്ടെന്ന്‌ പറഞ്ഞു.അങ്ങനെയാണ്‌ ആ അഗ്നിപുത്രിയെ അടുത്തറിയുന്നത്‌.
ഒരായുസില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ 24 വയസിനിടെ അനുഭവിച്ചവള്‍. ഒരുപക്ഷേ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ ജീവിതം റെയില്‍പാളത്തിലോ ഒരു സാരിത്തുമ്പിലോ ഒതുക്കിയേനെ. ``ഞാന്‍ ജീവിക്കും. എനിക്ക്‌ ചിലത്‌ കാണിച്ചുകൊടുക്കാനുണ്ട്‌. ചതിച്ചവരോടും നിഷ്‌കരുണം പടിയടച്ച്‌ പിണ്ഡം വെച്ചവരോടും കണ്ണീരില്‍ മുങ്ങിയ എന്റെ ജീവിതം കൊണ്ട്‌ ഞാന്‍ പകരം ചോദിക്കും.'' പറയുന്നത്‌ ഫോണിലൂടെയാണെങ്കിലും ആ മുഖത്തെ നിശ്‌ചയദാര്‍ഢ്യവും കണ്ണുകളിലെ തിളക്കവും എന്റെ മനോമുകരത്തില്‍ അവ്യക്തതയോടെ തെളിയുന്നുണ്ടായിരുന്നു.
അങ്ങനെ ഒരിക്കലും കാണാത്ത അവളെ ഞാന്‍ ആരാധിച്ചു, ആ ശബ്‌ദം കേള്‍ക്കാന്‍ വേണ്ടി ദിവസവും കാത്തിരുന്നു. ഓരോ ദിവസവും മണിക്കൂറുകള്‍ നീണ്ട സംഭാഷണങ്ങള്‍. ഇടയ്‌ക്കിടെ പൊട്ടിക്കരച്ചിലുകള്‍. ചതിച്ചവരെക്കുറിച്ച്‌ അരിശത്തോടെയുള്ള തെറി. ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ചതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. വീട്ടുകാരെ മുഴുവന്‍ വെറുപ്പിച്ചുകൊണ്ടുള്ള ഒരു ഒളിച്ചോട്ടം. കല്യാണത്തിന്‌ മുമ്പ്‌ പൊന്നേ മുത്തേ എന്ന്‌ ഓമനിച്ചവന്റെ നിറം ഓരോ ദിനവും മാറിക്കൊണ്ടിരുന്നു. രാത്രി കുടിച്ചുവന്ന്‌ ഉപദ്രവം തുടങ്ങി. ജോലിക്ക്‌ പോകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും കുത്തുവാക്കുകളും മര്‍ദനവും. ചുമരോട്‌ ചേര്‍ത്തുനിര്‍ത്തി തലകൊണ്ടു നെറ്റിയിലിടിക്കുന്നതായിരുന്നു ഫേവറിറ്റ്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ 2006ലെ ലോകകപ്പ്‌ ഫൈനല്‍ കണ്ടിട്ടുണ്ടാകും. അതിലെ സിദാന്‍ മറ്ററാസിയെ ഇടിക്കുന്നത്‌ നിന്നില്‍ പരീക്ഷിക്കുകയാകും. അവളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍.
ഒരു സുപ്രഭാതത്തില്‍ അവളെ ഉപേക്ഷിച്ചു പോയതാണവന്‍. ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. കൈയിലുള്ള പണവും ആഭരണവും എടുത്തുകൊണ്ടാണ്‌ അവന്‍ പോയത്‌. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുപോകാം എന്ന തീരുമാനത്തിലെത്തി. എന്നാല്‍ അവിടത്തെ സ്വീകരണം അവളുടെ സകല പ്രതീക്ഷകളും തകര്‍ത്തു. പെറ്റമ്മയും സഹോദരന്‍മാരും വീടിന്റെ വാതില്‍ അവള്‍ക്കു മുന്നില്‍ കൊട്ടിയടച്ചു. വീണ്ടും എറണാകുളത്തെത്തി.
ഒരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്‌തു. ഇതിനിടെ അവളുടെ മൊബൈല്‍ നമ്പര്‍ അവന്‍ പലയാളുകള്‍ക്കും കൈമാറിയിരുന്നു. പലരും വിളിച്ചു. എല്ലാവര്‍ക്കും വേണ്ടത്‌ അവളുടെ ശരീരമായിരുന്നു. അഭിമാനം അടിയറവെക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. പല പണികളും ചെയ്‌തു. പല സ്ഥലങ്ങളിലും സ്‌ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പലതും അനുഭവിക്കേണ്ടി വന്നു. ആരുമില്ലാത്ത സ്‌ത്രീകള്‍ക്ക്‌ ഈ നാട്ടില്‍ ജീവിക്കേണ്ടേ? പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവള്‍ ചോദിച്ചപ്പോള്‍ കിലോമീറ്ററുകള്‍ക്ക്‌ ഇപ്പുറത്ത്‌ മൊബൈല്‍ റീസീവര്‍ ചെവിയോട്‌ ചേര്‍ത്തുപിടിച്ച്‌ ഞാനും വിതുമ്പിപ്പോയി. കൂടുതലറിഞ്ഞതോടെ അവളെ കാണണം എന്ന ഉത്‌കടമായ ആശ പെരുകി. പക്ഷേ ഓരോ തവണ തമ്മില്‍ കാണുന്ന കാര്യം പറയുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ്‌ അവള്‍ ഒഴിയും.
ആണ്‍ എന്ന വര്‍ഗത്തെ തന്നെ സംശയത്തോടെ നോക്കാന്‍ അവളെ പ്രേരിപ്പിച്ചത്‌ സംസ്‌കാരസമ്പമെന്ന്‌ മേനിനടക്കുന്ന മലയാളി പുരുഷോത്തമന്‍മാര്‍ തന്നെയാണല്ലോ. ഒടുവില്‍ അവള്‍ വരികയാണ്‌. ശനിയാഴ്‌ച. ഞാന്‍ കാത്തിരിക്കുകയാണ്‌, ആ അഗ്നിപുത്രിയെ ഒന്ന്‌ നേരില്‍കാണാന്‍, ആരാധനയോടെ ആ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കാന്‍, ജീവിതത്തെ ധീരതയോടെ നേരിട്ടതിന്‌ അഭിനന്ദിക്കാന്‍, ഒരു കപ്പ്‌ ചായയെങ്കിലും വാങ്ങിക്കൊടുക്കാന്‍..........നമുക്കും ഇതൊക്കെയല്ലേ പറ്റൂ. ചീഞ്ഞുനാറിയ ഒരു വ്യവസ്ഥയുടെ ഭാഗമായിപ്പോയില്ലേ. കുടുംബം, സമൂഹം-ഈ രാവണന്‍ കോട്ടയില്‍ നിന്ന്‌ പുറത്തുകടക്കാന്‍ കഴിയുമോ എന്നെപ്പോലുള്ള മിഥ്യാഭിമാനം പുലര്‍ത്തുന്ന ബ്ലഡിബിച്ച്‌ മലയാളപുരുഷ കേസരിക്ക്‌

Wednesday, July 7, 2010

പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി

അയഞ്ഞുകിടക്കുന്ന കുര്‍ത്തയും ദോത്തിയും, തോളില്‍ കസവുകരയുള്ള വേഷ്‌ടി, വായില്‍ നിറയെ മുറുക്കാന്‍, ആജാനബാഹു-കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുസ്‌തിക്കാരനോ ചെറുകിട കച്ചവടക്കാരനോ എന്ന്‌ ഒരു നിമിഷം സംശയിച്ചേക്കാം. എന്നാല്‍ ഇത്‌ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌. പാഴ്‌മുളം തണ്ടില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി. കട്ടക്ക്‌ മുതല്‍ കോപന്‍ഹേഗന്‍ വരെ, ബനാറസ്‌ മുതല്‍ ബാഴ്‌സലോണ വരെ 20 ഇഞ്ച്‌ നീളവും സപ്‌തസ്വരദ്വാരങ്ങളുമുള്ള മുളംതണ്ടില്‍ പാട്ടിന്റെ പാലാഴി ഒരുക്കുന്ന ചൗരസ്യ. ഗുസ്‌തിക്കാരന്റെ മകനായി അലഹബാദില്‍ ജനിച്ച ചൗരസ്യ ഓടക്കുഴലുമായി ചങ്ങാത്തത്തിലായത്‌ അയല്‍ക്കാരനായ പണ്ഡിറ്റ്‌ ബോലാനാഥിന്റെ കച്ചേരി കേട്ടതോടെയാണ്‌്‌. മകനെ ഗുസ്‌തിക്കാരനായി കാണാന്‍ ആഗ്രഹിച്ച പിതാവ്‌ അറിയാതെ ചൗരസ്യ ബോലാറാമിന്റെ കീഴില്‍ ബാംസുരി അഭ്യസിച്ചു. ബോലാറാം അവിവാഹിതനായിരുന്നു. ഒറ്റയ്‌ക്കാണ്‌ താമസം. ചപ്പാത്തി പരത്തിക്കൊടുക്കുകയും പച്ചക്കറികള്‍ അരിഞ്ഞുകൊടുക്കലുമായിരുന്നു ദക്ഷിണ. ഒരു ദിവസം മുറി അടച്ചിട്ടിരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കുന്നത്‌ അച്ഛന്‍ കേട്ടു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. നീ എന്താണ്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോള്‍ ചൂളംവിളിക്കുകയായിരുന്നവെന്നായിരുന്ന മറുപടി. കണക്കിന്‌ കിട്ടി ചൗരസ്യക്ക്‌. അക്കാലത്ത്‌ ചൂളംവിളിക്കുന്നത്‌്‌ മോശം ശീലമായാണ്‌ കണക്കാക്കിയിരുന്നത്‌. ഒരിക്കല്‍ സംഗീത പഠനത്തെക്കുറിച്ച്‌ പിതാവറിഞ്ഞു. പിന്നീട്‌ മര്‍ദനത്തിന്റെ കാലമായിരുന്നു. എന്നാല്‍ സംഗീതത്തോടുളള ചൗരസ്യയുടെ പ്രണയം തകര്‍ക്കാന്‍ കടുത്ത മര്‍ദനങ്ങള്‍ക്കും സാധിച്ചില്ല. അവസാനം പിതാവ്‌ ചൗരസ്യയെ പാട്ടിന്‌ വിട്ടു. വിശ്രുത സരോദ്‌ വാദകനായ ബാബ അലാവുദ്ദീന്‍ ഖാന്‍ കച്ചേരിക്കായി അലഹബാദില്‍ വന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചൗരസ്യ അദ്ദേഹത്തിന്‌ മുന്നില്‍ പുല്ലാങ്കുഴല്‍ വായിച്ചു. മൈഹാര്‍ ഘരാനയില്‍ തന്നോടൊപ്പം ചേരാനായിരുന്നു ഉസ്‌താദിന്റെ കല്‍പ്പന. എന്നാല്‍ അക്കാലത്ത്‌ അലഹബാദ്‌ വിട്ടുപോകുന്നത്‌ ചൗരസ്യക്ക്‌ ചിന്തിക്കാനാകുമായിരുന്നില്ല. ``ഇപ്പോള്‍ വരുന്നില്ലെങ്കില്‍ ഞാന്‍ മരിച്ച ശേഷം എന്റെ മകളെ കാണുക. അവള്‍ നിനക്ക്‌ ശിക്ഷണം നല്‍കും.''ഏറെക്കാലത്തിന്‌ ശേഷം ഉസ്‌താദ്‌ പറഞ്ഞതുപോലെ ചൗരസ്യ അന്നപൂര്‍ണാദേവിയുടെ സന്നിധിയിലെത്തി. സ്വീകരണം തീര്‍ത്തും മോശമായിരുന്നു. പലതവണ അവര്‍ വാതില്‍ കൊട്ടിയടച്ചു. പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും ചൗരസ്യയുടെ ദൃഢനിശ്‌ചയത്തെ ഇളക്കാനായില്ല. മൂന്നുവര്‍ഷത്തിന്‌ ശേഷമാണ്‌ ദേവിയുടെ വാതില്‍ ചൗരസ്യക്ക്‌ മുന്നില്‍ തുറന്നത്‌. പട്ടാളച്ചിട്ടയിലായിരുന്ന പഠനം. തെറ്റിയാല്‍ കഠിനശിക്ഷയും വഴക്കും. അന്നപൂര്‍ണാദേവി പുല്ലാങ്കുഴല്‍ വായിച്ചിരുന്നില്ല. രാഗങ്ങള്‍ പാടും. അത്‌ ചൗരസ്യ പുല്ലാങ്കുഴലില്‍ വായിക്കണം. സംഗീതത്തിന്റെ ആഴക്കടലിലേക്ക്‌ മുത്തും പവിഴവും തേടിയുള്ളൊരു തീര്‍ഥയാത്രയായാണ്‌ അന്നപൂര്‍ണാദേവിയുടെ കീഴിലുള്ള പഠനത്തെ ചൗരസ്യ വിശേഷിപ്പിക്കുന്നത്‌. ഇന്നും സമയം കിട്ടുമ്പോള്‍ അന്നപൂര്‍ണാദേവിയുടെ സവിധത്തിലെത്തും ചൗരസ്യ. തന്റെ എല്ലാ വിജയങ്ങളും പ്രശസ്‌തിയും ഗുരുവിനാണ്‌ ചൗരസ്യ സമര്‍പ്പിക്കുന്നത്‌. പൊതുധാരയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും അകന്നു നില്‍ക്കുന്ന, വിരലിലെണ്ണാവുന്ന ശിഷ്യര്‍ മാത്രമുള്ള സംഗീത പ്രതിഭയാണ്‌ അന്നപൂര്‍ണാദേവി. പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ചൗരസ്യയെ കാത്തിരുന്നത്‌ യശസ്സിന്റെ അതിരില്ലാത്ത ലോകമായിരുന്നു. 1972ല്‍ പണ്ഡിറ്റ്‌ രവിശങ്കര്‍, ഉസ്‌താദ്‌ അല്ലാരാഖ, പാശ്‌്‌ചാത്യ സംഗീതജ്ഞരായ ജോര്‍ജ്‌ ഹാരിസണ്‍, ജീന്‍ പിയറി രാംപാല്‍ എന്നിവരുമായി ചേര്‍ന്ന്‌ 54 നഗരങ്ങളില്‍ ഫ്യൂഷന്‍ സംഗീതവും ജുഗല്‍ബന്ദിയും അവതരിപ്പിച്ചു. ഇതോടെ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ പുല്ലാങ്കുഴല്‍ വാദകന്‍ എന്ന വിശേഷണം അദ്ദേഹത്തിന്‌ ലഭിച്ചു. നിരവധി പരീക്ഷണങ്ങളും അദ്ദേഹം നടത്തി. പരമ്പരാഗതമായി പാടുകയോ വീണയില്‍ മാത്രം വായിക്കുകയോ മാത്രം ചെയ്യാറുള്ള ദ്രുപദ്‌ പുല്ലാങ്കുഴലില്‍ വായിച്ചു. `ഡിവൈന്‍ ദ്രുപദ്‌' എന്ന ആല്‍ബം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തു. ഗിത്താര്‍ വിദഗ്‌ധന്‍ ബ്രിജ്‌ഭൂഷന്‍ കബ്ര, സന്തുര്‍ വാദകന്‍ പണ്ഡിറ്റ്‌ ശിവ്‌കുമാര്‍ ശര്‍മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ കാള്‍ ഓഫ്‌ വാലി എന്ന ആല്‍ബം ഇറക്കി. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീത ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റുപോയ ആല്‍ബമാണ്‌ കാള്‍ ഓഫ്‌ വാലി. ശാസ്‌ത്രീയസംഗീതത്തില്‍ മാത്രമായി ഒതുങ്ങിയില്ല ചൗരസ്യയുടെ പ്രവര്‍ത്തനമണ്ഡലം. ശിവ്‌കുമാര്‍ ശര്‍മക്കൊപ്പം ശിവ്‌-ഹരി എന്ന പേരില്‍ സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തി. `സില്‍സില', `ചാന്ദ്‌നി' തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ മനോഹരമായ പാട്ടുകള്‍ ഈ കൂട്ടുകെട്ടിന്റേതാണ്‌. അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമയില്‍ ചൗരസ്യയുടെ പുല്ലാങ്കുഴല്‍ നാദമുണ്ട്‌. എന്നാല്‍ മുഴുവന്‍ സമയവും സിനിമാക്കാരനാകാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല. പുല്ലാങ്കുഴലിന്റെ വശ്യമായ നാദം കേള്‍ക്കാന്‍ ആസ്വാദകര്‍ ലോകത്തിന്റെ പല കോണിലും കാത്തിരിക്കുന്നുണ്ടായിരുന്നു. പത്മവിഭൂഷണും പത്മഭൂഷണും അടക്കം എണ്ണമറ്റ ബഹുമതികള്‍, ലോകത്തെമ്പാടും ലക്ഷക്കണക്കിന്‌ ആരാധകര്‍-പക്ഷെ ഇന്നുമൊരു സംഗീത വിദ്യാര്‍ഥിയായിട്ടാണ്‌ ചൗരസ്യ സ്വയം വിലയിരുത്തുന്നത്‌. ``ഗുരുവിനെയും എന്റെ ആത്മാവിനെയും ഇനിയും പൂര്‍ണമായും തൃപ്‌തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന്‌ എത്ര ജന്‍മങ്ങള്‍ വേണ്ടി വരുമെന്ന്‌ എനിക്കറിയില്ല. ഞാന്‍ പ്രയത്‌നം തുടരും, മരണം വരെ,'' ചൗരസ്യ പറഞ്ഞു. സംഗീതം ചൗരസ്യക്ക്‌ ആരാധനയും പ്രാര്‍ഥനയുമാണ്‌. ഓഡിറ്റോറിയങ്ങള്‍ ആരാധനാലയങ്ങളും. കണ്ണുമടച്ച്‌ പുല്ലാങ്കുഴലിന്റെ ഒരറ്റത്ത്‌ ചുണ്ടമര്‍ത്തി വിരലുകള്‍ മാന്ത്രികമായി ചലിപ്പിച്ച്‌ ദേശും ദര്‍ബാരി കാനഡയും ആഹിര്‍ ഭൈരവിയും മേഘമല്‍ഹാറും അന്തരീക്ഷത്തില്‍ കുഞ്ഞലകളായി ഒഴുകുന്നു. മലകളും പുഴകളും വന്‍കരകളും താണ്ടി ആ വശ്യസംഗീതത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌ ആസ്വാദകരും.


72 വയസ്‌ തികഞ്ഞ മഹാനായ സംഗീതജ്ഞന്‌ എന്റെ പ്രണാമം