Thursday, August 19, 2010

ഈ ഭ്രാന്തന്‍മാരെ ചങ്ങലയ്‌ക്കിടണം


കാസര്‍ക്കോട്ടെ വിദ്യാനഗര്‍ സ്വദേശിയായ 22കാരി റയാന ആര്‍ ഖാസി മലയാളി മനസ്സാക്ഷിക്കു മുമ്പില്‍ ഉയര്‍ത്തുന്നത്‌ വലിയൊരു ചോദ്യമാണ്‌. ഒരാള്‍ക്ക്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യം ഇല്ലേ? പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ റയാനയ്‌ക്കെതിരെ ചില മതസംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നു. മതമൗലികവാദികളുടെ കടുത്ത എതിര്‍പ്പിനെ നിയമത്തിന്റെ ബലത്തില്‍ മറികടന്ന്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ അവകാശം നേടിയെടുത്ത റയാന ഇപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്‌.
പാഠപുസ്‌തക വിവാദവുമായി ബന്ധപ്പെട്ട്‌ അധ്യാപകന്റെ കൈവെട്ടി, ഇപ്പോള്‍ പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നു. ഇത്‌ കേരളം തന്നെയാണോ? നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം മതനിരപേക്ഷയുടെയും സ്വാതന്ത്രത്തിന്റെയും പറുദീസയെന്ന്‌ മേനിനടിക്കുന്ന മലയാളക്കരയില്‍ തന്നെയാണോ ഇതൊക്കെ നടക്കുന്നത്‌.
കുറച്ചുകാലം മുമ്പ്‌ ഫ്രാന്‍സ്‌ പര്‍ദ നിരോധിച്ചപ്പോള്‍ കേരളത്തിലെ ചില മതഭ്രാന്തന്‍മാര്‍ക്ക്‌ ഹാലിളകിയിരുന്നു. അന്ന്‌ അവര്‍ പറഞ്ഞിരുന്ന ന്യായം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനുള്ള അവകാശത്തെയാണ്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ ഹനിക്കുന്നതെന്നാണ്‌. ഇപ്പോള്‍ അതേ സ്വാതന്ത്ര്യം റയാനയ്‌ക്ക്‌ നിഷേധിക്കുന്നതും ഇതേ സംഘടനകള്‍ തന്നെയാണ്‌. എന്തൊരു വിരോധാഭാസമാണിത്‌. ആഗസ്‌ത്‌ 26ന്‌ വധിക്കുമെന്നാണ്‌ റയാനയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്‌. കത്തിലൂടെയും ഫോണിലൂടെയും ഭീഷണിയുണ്ട്‌. ഹൈക്കോടതിയില്‍ നല്‍കിയ പരാതി പ്രകാരം റയാനയ്‌ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കിയിരിക്കുകയാണ്‌. എന്ത്‌ വന്നാലും വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക്‌ കീഴടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ്‌ റയാന. സഹോദരീ, നിന്നോടൊപ്പം മതേതര വാദികളായ മുഴുവന്‍ മലയാളികളുമുണ്ട്‌. ധൈര്യമായി മുന്നോട്ടുപോവുക. കേരളത്തില്‍ താലിബാനിസം നടപ്പാക്കാന്‍ പരിശ്രമിക്കുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി എല്ലാ മലയാളികളും ഒരുമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഭ്രാന്തന്‍മാരെ പൂട്ടാനുളള ചങ്ങലയുണ്ടാക്കാന്‍ കേരളത്തിലെ മുഴുവന്‍ സമൂഹവും ഒന്നിക്കണം, ജാതിമത ഭേദമന്യേ.

ഒരു ചിന്ന അനുഭവം: ഒരു മുസ്‌ലിം സംഘടന നടത്തുന്ന സ്ഥാപനത്തില്‍ കുറച്ചുകാലം ജോലി ചെയ്യാന്‍ ഈയുള്ളവന്‌ അവസരം ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട്‌ കുടുംബമേള സംഘടിപ്പിച്ചു. കുടുംബങ്ങള്‍ തമ്മില്‍ അടുത്തറിയാനും പരസ്‌പരം മനസിലാക്കാനുമാണ്‌ മേള നടത്തിയത്‌. എന്നാല്‍ മേളയ്‌ക്കെത്തിയ സ്‌ത്രീകളെ ഒരു മുറിയില്‍ പ്രത്യേകം ഇരുത്തി. ആണുങ്ങള്‍ക്ക്‌ അവിടെ പ്രവേശനമുണ്ടായിരുന്നില്ല. ഭക്ഷണവും വെവ്വേറെ. പിന്നെങ്ങനെ, പരിചയപ്പെടും. തികച്ചും പരിഹാസ്യമായാണ്‌ ആ സംഭവം എനിക്ക്‌ അനുഭവപ്പെട്ടത്‌. അതിന്‌ ശേഷം ഒരു കുടുംബമേളയ്‌ക്ക്‌ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. സ്‌ത്രീകള്‍ ഇങ്ങനെ പൊതിഞ്ഞുസൂക്ഷിക്കപ്പെടേണ്ട സാധനമാണോ?

ഫോട്ടോ കടപ്പാട്‌: കാസര്‍ക്കോട്‌ ഡോട്ട്‌കോം

Tuesday, August 17, 2010

ഒരു വീണപൂവിന്റെ കഥ


ശംഖുമുഖം കടലിലേക്ക്‌ സൂര്യന്‍ താഴ്‌ന്നിറങ്ങുന്ന സായാഹ്‌നത്തില്‍ വീണപൂവ്‌ അവളുടെ കഥ പറഞ്ഞു. ആ കഥ കേട്ടു ഞാന്‍ കരഞ്ഞു. അവളും. സമൂഹത്തിന്‌ മുന്നില്‍ അപഹാസ്യയായ പാഞ്ചാലിയാണവള്‍. ദ്രൗപതിക്ക്‌ കൗരവസഭയില്‍ മാത്രമാണ്‌ മാനം നഷ്‌ടമായതെങ്കില്‍ അവള്‍ക്ക്‌ വീഡിയോ സൗകര്യമുളള മൊബൈല്‍ കൈവശമുള്ളവരുടെയെല്ലാം മുമ്പില്‍ മാനം അടിയറവെക്കേണ്ടി വന്നു. സ്വന്തം കാമുകനെ വിശ്വസിച്ചുപോയതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. കാമുകനെ വിശ്വസിച്ച്‌ കല്യാണത്തിന്‌ മുമ്പ്‌ അവള്‍ അവന്‌ വഴങ്ങി. അവന്‍ അവളുടെ വിലക്കുകള്‍ വകവെയ്‌ക്കാതെ നഗ്നത ക്യാമറയില്‍ പകര്‍ത്തി. സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്തു. കൈകള്‍ കൈമാറി കൈമാറി മലയാളികളുള്ളിടത്തെല്ലാം അതെത്തി. `എത്രതവണ ആത്മഹത്യക്ക്‌ ശ്രമിച്ചതാണ്‌ ഞാന്‍. കഴിയുന്നില്ല. ജീവിതം ഇങ്ങനെ എരിഞ്ഞുതീരാനായിരിക്കും വിധി'' അവളുടെ സ്വരം കാതില്‍ അലച്ചപ്പോള്‍ പുച്ഛം തോന്നുകയാണ്‌ പുരുഷ വര്‍ഗത്തോട്‌. ഇന്ന്‌ വീട്ടുകാര്‍ക്ക്‌ അവളെ വേണ്ട. കാമുകന്‍ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ എവിടെയോ ഉണ്ട്‌ എന്നാണ്‌ അവള്‍ പറയുന്നത്‌. ``നിനക്ക്‌ പോലീസില്‍ പരാതി കൊടുത്തുകൂടെ'' എന്റെ ചോദ്യത്തിന്‌ നിസംഗമായായിരുന്നു മറുപടി. `എന്തിന്‌? എനിക്ക്‌ എന്റെ ജീവതം നഷ്‌ടമായി, സ്വപ്‌നങ്ങളും. ഇനി അവന്‍ ശിക്ഷിക്കപ്പെട്ടാല്‍ എന്റെ ജീവിതം തിരിച്ചുകിട്ടുമോ? ലോകത്തെ ലക്ഷക്കണക്കിന്‌ മൊബൈല്‍ ഫോണുകളില്‍ നിന്ന്‌ എന്റെ ചിത്രങ്ങള്‍ മാഞ്ഞുപോകുമോ?'' എനിക്ക്‌ ഉത്തരമില്ലായിരുന്നു. കഴുകന്‍മാരുടെ കണ്ണുകള്‍ കൊണ്ടുള്ള കൊത്തിപ്പറിക്കലില്‍ നിന്ന്‌ രക്ഷനേടാന്‍ നാട്ടില്‍ നിന്ന്‌ വളരെ ദൂരെയൊരിടത്താണ്‌ അവള്‍ ജോലി നോക്കുന്നത്‌. പുറത്തുപോകുമ്പോള്‍ ബസിലും ട്രെയിനിലും വച്ച്‌ ചിലര്‍ സംശത്തോടെ നോക്കും. എന്നിട്ട്‌ അടുത്തുള്ളവന്റെ ചെവിയില്‍ പറയും, `ആ വീഡിയോയില്‍ കണ്ട കുട്ടിയാണിത്‌. പിന്നെ ചിലര്‍ അവജ്‌ഞയോടെ നോക്കും. മറ്റ്‌ ചിലര്‍ വിടലച്ചിരിയോടെ സമീപിക്കും. `എനിക്ക്‌ മടുത്തൂ ഏട്ടാ'. ഈ കരിമുത്തിന്‌ നിന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ മോളേ.....ആര്‍ക്ക്‌ കഴിയും അതിന്‌? ആര്‍ക്കും കഴിയില്ല. കാമുകന്‍മാരെയും ആണ്‍സുഹൃത്തുക്കളെയും അമിതമായി വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ്‌ ഈ പെണ്‍കുട്ടി, ചവിട്ടിമെതിക്കപ്പെട്ട ജീവിതം സ്വപ്‌നങ്ങളും പ്രതീക്ഷകളുമില്ലാതെ ജീവിച്ചു തീര്‍ക്കുന്ന എന്റെ വീണപൂവ്‌.