Friday, October 1, 2010

എന്റെ അജ്ഞാത അപ്പച്ചന്‌ നിത്യശാന്തി ലഭിക്കുമാറാകട്ടെ


എനിക്കാരായിരുന്നു കോട്ടയം മാനംമൂട്ടില്‍ ചാക്കോ എന്ന അപ്പച്ചന്‍? ആരുമായിരുന്നില്ല, പക്ഷെ എന്തൊക്കെയോ ആയിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍, ഞാനുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ഒരാള്‍, പക്ഷേ ഞാന്‍ ആ ശബ്‌ദം കേട്ടിട്ടുണ്ട്‌, എന്റെ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലൂടെ. 80 വയസുകാരന്‍ മരണക്കിടക്കയിലിരുന്ന്‌ ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ശബ്‌ദം, അവളായിരുന്നു അവസാനകാലത്ത്‌ അപ്പച്ചനെ ശുശ്രൂഷിച്ചത്‌.
ഞാന്‍ അവളെ വിളിക്കുമ്പോള്‍ അടുത്ത കട്ടിലില്‍ നിന്ന്‌ അപ്പച്ചന്‍ പലതും പറയുന്നത്‌ കേള്‍ക്കാം. അങ്ങനെയാണ്‌ നാല്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ അപ്പച്ചന്‍ എന്റെ അജ്ഞാത സുഹൃദ്‌ബന്ധത്തില്‍ ഇടംപിടിച്ചത്‌. അവള്‍ എന്നോട്‌ എന്തെങ്കിലും സംശയമോ മറ്റോ എന്നോട്‌ ചോദിക്കുമ്പോള്‍ അപ്പച്ചന്റെ കിടക്കക്കരികിലാണെങ്കില്‍ ഉടന്‍ വരും നേര്‍ത്ത സ്വരമായി അപ്പച്ചന്റെ കമന്റ്‌ എന്റെ ചെവിയില്‍. മുന്‍ തഹസില്‍ദാറായിരുന്നത്രേ അപ്പച്ചന്‍.
പതുക്കെ പതുക്കെ അവളെ വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിക്കുക അപ്പച്ചന്റെ അവസ്ഥയെങ്ങനെ എന്നാണ്‌. ഒരുമാസം മുമ്പ്‌ അപ്പച്ചന്‍ തീര്‍ത്തും അവശനായി. വെള്ളം മാത്രമേ കുടിക്കുന്നുള്ളൂവെന്നും കഫത്തിന്റെ ഉപദ്രവം ഉണ്ടെന്നും അവള്‍ വേദനയോടെ പറഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കി, കാര്യങ്ങള്‍ ഏതാണ്ട്‌ അവസാനിക്കാറായെന്ന്‌. എങ്കിലും മൂളിയും ഞരങ്ങിയും അപ്പച്ചന്‍ പിന്നെയും ജീവിച്ചും ഒരുമാസം.
എനിക്ക്‌ അപ്പച്ചനെ ഒരിക്കലെങ്കിലും കാണണം എന്ന ആശ പെരുത്തു. ആരാണെന്നാണ്‌ പറയുക? മനസിലുയര്‍ന്ന ചോദ്യം എന്നെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ച്‌ മണിക്ക്‌ അവള്‍ വിളിച്ചു, `അപ്പച്ചന്‍ മരിച്ചു'. എന്തോ ഹൃദയത്തിലൊരു കൊളുത്തിപ്പിടുത്തം, ഒരു വിങ്ങല്‍? രാവിലെ എട്ട്‌ മണിവരെയെങ്കിലും കിടന്നുറങ്ങുന്ന എനിക്ക്‌ പിന്നെ ഉറക്കം വന്നില്ല. എന്നെ അറിയാത്ത, ഞാന്‍ ഇനി ഒരിക്കലും കാണാത്ത ആ അപ്പച്ചന്റെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കുമാറാകട്ടെ.

വാല്‍ക്കഷ്‌ണം: ഇതുവരെ കാണാത്ത, അറിയാന്‍ ഇടയില്ലാത്ത ഒരാളുമായി സൗഹൃദബന്ധം സ്ഥാപിക്കുക, അവന്‍/അവളുമായി എല്ലാ കാര്യങ്ങളും പങ്കുവെക്കുക. എന്റെ ദിവാസ്വപ്‌നങ്ങളില്‍ എന്നുമതുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു, അത്‌ വേണ്ട, അവസാനം മനസില്‍ ഒരു വിങ്ങല്‍ മാത്രമായിരിക്കും ആ അജ്ഞാത സുഹൃത്ത്‌ അവശേഷിപ്പിക്കുക.