Tuesday, July 13, 2010

അവള്‍ വരും ആ അഗ്നിപുത്രി


വഴിതെറ്റിയെത്തിയ ഒരു ഫോണ്‍ കോളിലായിരുന്നു തുടക്കം. വീട്‌ എന്റെ നാടിനടുത്ത്‌, ജോലി എറണാകുളത്ത്‌. പരസ്‌പരം പരിചയപ്പെട്ടു. അതോടെ അവസാനിച്ചുവെന്ന്‌ കരുതിയതാണ്‌. ഒരുദിവസം വൈകുന്നേരം ഒരു മിസ്‌കോള്‍. തിരിച്ചുവിളിച്ചപ്പോള്‍ ഒരു കാര്യം പറയാനുണ്ടെന്ന്‌ പറഞ്ഞു.അങ്ങനെയാണ്‌ ആ അഗ്നിപുത്രിയെ അടുത്തറിയുന്നത്‌.
ഒരായുസില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ 24 വയസിനിടെ അനുഭവിച്ചവള്‍. ഒരുപക്ഷേ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ ജീവിതം റെയില്‍പാളത്തിലോ ഒരു സാരിത്തുമ്പിലോ ഒതുക്കിയേനെ. ``ഞാന്‍ ജീവിക്കും. എനിക്ക്‌ ചിലത്‌ കാണിച്ചുകൊടുക്കാനുണ്ട്‌. ചതിച്ചവരോടും നിഷ്‌കരുണം പടിയടച്ച്‌ പിണ്ഡം വെച്ചവരോടും കണ്ണീരില്‍ മുങ്ങിയ എന്റെ ജീവിതം കൊണ്ട്‌ ഞാന്‍ പകരം ചോദിക്കും.'' പറയുന്നത്‌ ഫോണിലൂടെയാണെങ്കിലും ആ മുഖത്തെ നിശ്‌ചയദാര്‍ഢ്യവും കണ്ണുകളിലെ തിളക്കവും എന്റെ മനോമുകരത്തില്‍ അവ്യക്തതയോടെ തെളിയുന്നുണ്ടായിരുന്നു.
അങ്ങനെ ഒരിക്കലും കാണാത്ത അവളെ ഞാന്‍ ആരാധിച്ചു, ആ ശബ്‌ദം കേള്‍ക്കാന്‍ വേണ്ടി ദിവസവും കാത്തിരുന്നു. ഓരോ ദിവസവും മണിക്കൂറുകള്‍ നീണ്ട സംഭാഷണങ്ങള്‍. ഇടയ്‌ക്കിടെ പൊട്ടിക്കരച്ചിലുകള്‍. ചതിച്ചവരെക്കുറിച്ച്‌ അരിശത്തോടെയുള്ള തെറി. ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ചതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. വീട്ടുകാരെ മുഴുവന്‍ വെറുപ്പിച്ചുകൊണ്ടുള്ള ഒരു ഒളിച്ചോട്ടം. കല്യാണത്തിന്‌ മുമ്പ്‌ പൊന്നേ മുത്തേ എന്ന്‌ ഓമനിച്ചവന്റെ നിറം ഓരോ ദിനവും മാറിക്കൊണ്ടിരുന്നു. രാത്രി കുടിച്ചുവന്ന്‌ ഉപദ്രവം തുടങ്ങി. ജോലിക്ക്‌ പോകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും കുത്തുവാക്കുകളും മര്‍ദനവും. ചുമരോട്‌ ചേര്‍ത്തുനിര്‍ത്തി തലകൊണ്ടു നെറ്റിയിലിടിക്കുന്നതായിരുന്നു ഫേവറിറ്റ്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ 2006ലെ ലോകകപ്പ്‌ ഫൈനല്‍ കണ്ടിട്ടുണ്ടാകും. അതിലെ സിദാന്‍ മറ്ററാസിയെ ഇടിക്കുന്നത്‌ നിന്നില്‍ പരീക്ഷിക്കുകയാകും. അവളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍.
ഒരു സുപ്രഭാതത്തില്‍ അവളെ ഉപേക്ഷിച്ചു പോയതാണവന്‍. ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. കൈയിലുള്ള പണവും ആഭരണവും എടുത്തുകൊണ്ടാണ്‌ അവന്‍ പോയത്‌. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുപോകാം എന്ന തീരുമാനത്തിലെത്തി. എന്നാല്‍ അവിടത്തെ സ്വീകരണം അവളുടെ സകല പ്രതീക്ഷകളും തകര്‍ത്തു. പെറ്റമ്മയും സഹോദരന്‍മാരും വീടിന്റെ വാതില്‍ അവള്‍ക്കു മുന്നില്‍ കൊട്ടിയടച്ചു. വീണ്ടും എറണാകുളത്തെത്തി.
ഒരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്‌തു. ഇതിനിടെ അവളുടെ മൊബൈല്‍ നമ്പര്‍ അവന്‍ പലയാളുകള്‍ക്കും കൈമാറിയിരുന്നു. പലരും വിളിച്ചു. എല്ലാവര്‍ക്കും വേണ്ടത്‌ അവളുടെ ശരീരമായിരുന്നു. അഭിമാനം അടിയറവെക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. പല പണികളും ചെയ്‌തു. പല സ്ഥലങ്ങളിലും സ്‌ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പലതും അനുഭവിക്കേണ്ടി വന്നു. ആരുമില്ലാത്ത സ്‌ത്രീകള്‍ക്ക്‌ ഈ നാട്ടില്‍ ജീവിക്കേണ്ടേ? പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവള്‍ ചോദിച്ചപ്പോള്‍ കിലോമീറ്ററുകള്‍ക്ക്‌ ഇപ്പുറത്ത്‌ മൊബൈല്‍ റീസീവര്‍ ചെവിയോട്‌ ചേര്‍ത്തുപിടിച്ച്‌ ഞാനും വിതുമ്പിപ്പോയി. കൂടുതലറിഞ്ഞതോടെ അവളെ കാണണം എന്ന ഉത്‌കടമായ ആശ പെരുകി. പക്ഷേ ഓരോ തവണ തമ്മില്‍ കാണുന്ന കാര്യം പറയുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ്‌ അവള്‍ ഒഴിയും.
ആണ്‍ എന്ന വര്‍ഗത്തെ തന്നെ സംശയത്തോടെ നോക്കാന്‍ അവളെ പ്രേരിപ്പിച്ചത്‌ സംസ്‌കാരസമ്പമെന്ന്‌ മേനിനടക്കുന്ന മലയാളി പുരുഷോത്തമന്‍മാര്‍ തന്നെയാണല്ലോ. ഒടുവില്‍ അവള്‍ വരികയാണ്‌. ശനിയാഴ്‌ച. ഞാന്‍ കാത്തിരിക്കുകയാണ്‌, ആ അഗ്നിപുത്രിയെ ഒന്ന്‌ നേരില്‍കാണാന്‍, ആരാധനയോടെ ആ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കാന്‍, ജീവിതത്തെ ധീരതയോടെ നേരിട്ടതിന്‌ അഭിനന്ദിക്കാന്‍, ഒരു കപ്പ്‌ ചായയെങ്കിലും വാങ്ങിക്കൊടുക്കാന്‍..........നമുക്കും ഇതൊക്കെയല്ലേ പറ്റൂ. ചീഞ്ഞുനാറിയ ഒരു വ്യവസ്ഥയുടെ ഭാഗമായിപ്പോയില്ലേ. കുടുംബം, സമൂഹം-ഈ രാവണന്‍ കോട്ടയില്‍ നിന്ന്‌ പുറത്തുകടക്കാന്‍ കഴിയുമോ എന്നെപ്പോലുള്ള മിഥ്യാഭിമാനം പുലര്‍ത്തുന്ന ബ്ലഡിബിച്ച്‌ മലയാളപുരുഷ കേസരിക്ക്‌

Wednesday, July 7, 2010

പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി

അയഞ്ഞുകിടക്കുന്ന കുര്‍ത്തയും ദോത്തിയും, തോളില്‍ കസവുകരയുള്ള വേഷ്‌ടി, വായില്‍ നിറയെ മുറുക്കാന്‍, ആജാനബാഹു-കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുസ്‌തിക്കാരനോ ചെറുകിട കച്ചവടക്കാരനോ എന്ന്‌ ഒരു നിമിഷം സംശയിച്ചേക്കാം. എന്നാല്‍ ഇത്‌ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌. പാഴ്‌മുളം തണ്ടില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി. കട്ടക്ക്‌ മുതല്‍ കോപന്‍ഹേഗന്‍ വരെ, ബനാറസ്‌ മുതല്‍ ബാഴ്‌സലോണ വരെ 20 ഇഞ്ച്‌ നീളവും സപ്‌തസ്വരദ്വാരങ്ങളുമുള്ള മുളംതണ്ടില്‍ പാട്ടിന്റെ പാലാഴി ഒരുക്കുന്ന ചൗരസ്യ. ഗുസ്‌തിക്കാരന്റെ മകനായി അലഹബാദില്‍ ജനിച്ച ചൗരസ്യ ഓടക്കുഴലുമായി ചങ്ങാത്തത്തിലായത്‌ അയല്‍ക്കാരനായ പണ്ഡിറ്റ്‌ ബോലാനാഥിന്റെ കച്ചേരി കേട്ടതോടെയാണ്‌്‌. മകനെ ഗുസ്‌തിക്കാരനായി കാണാന്‍ ആഗ്രഹിച്ച പിതാവ്‌ അറിയാതെ ചൗരസ്യ ബോലാറാമിന്റെ കീഴില്‍ ബാംസുരി അഭ്യസിച്ചു. ബോലാറാം അവിവാഹിതനായിരുന്നു. ഒറ്റയ്‌ക്കാണ്‌ താമസം. ചപ്പാത്തി പരത്തിക്കൊടുക്കുകയും പച്ചക്കറികള്‍ അരിഞ്ഞുകൊടുക്കലുമായിരുന്നു ദക്ഷിണ. ഒരു ദിവസം മുറി അടച്ചിട്ടിരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കുന്നത്‌ അച്ഛന്‍ കേട്ടു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. നീ എന്താണ്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോള്‍ ചൂളംവിളിക്കുകയായിരുന്നവെന്നായിരുന്ന മറുപടി. കണക്കിന്‌ കിട്ടി ചൗരസ്യക്ക്‌. അക്കാലത്ത്‌ ചൂളംവിളിക്കുന്നത്‌്‌ മോശം ശീലമായാണ്‌ കണക്കാക്കിയിരുന്നത്‌. ഒരിക്കല്‍ സംഗീത പഠനത്തെക്കുറിച്ച്‌ പിതാവറിഞ്ഞു. പിന്നീട്‌ മര്‍ദനത്തിന്റെ കാലമായിരുന്നു. എന്നാല്‍ സംഗീതത്തോടുളള ചൗരസ്യയുടെ പ്രണയം തകര്‍ക്കാന്‍ കടുത്ത മര്‍ദനങ്ങള്‍ക്കും സാധിച്ചില്ല. അവസാനം പിതാവ്‌ ചൗരസ്യയെ പാട്ടിന്‌ വിട്ടു. വിശ്രുത സരോദ്‌ വാദകനായ ബാബ അലാവുദ്ദീന്‍ ഖാന്‍ കച്ചേരിക്കായി അലഹബാദില്‍ വന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചൗരസ്യ അദ്ദേഹത്തിന്‌ മുന്നില്‍ പുല്ലാങ്കുഴല്‍ വായിച്ചു. മൈഹാര്‍ ഘരാനയില്‍ തന്നോടൊപ്പം ചേരാനായിരുന്നു ഉസ്‌താദിന്റെ കല്‍പ്പന. എന്നാല്‍ അക്കാലത്ത്‌ അലഹബാദ്‌ വിട്ടുപോകുന്നത്‌ ചൗരസ്യക്ക്‌ ചിന്തിക്കാനാകുമായിരുന്നില്ല. ``ഇപ്പോള്‍ വരുന്നില്ലെങ്കില്‍ ഞാന്‍ മരിച്ച ശേഷം എന്റെ മകളെ കാണുക. അവള്‍ നിനക്ക്‌ ശിക്ഷണം നല്‍കും.''ഏറെക്കാലത്തിന്‌ ശേഷം ഉസ്‌താദ്‌ പറഞ്ഞതുപോലെ ചൗരസ്യ അന്നപൂര്‍ണാദേവിയുടെ സന്നിധിയിലെത്തി. സ്വീകരണം തീര്‍ത്തും മോശമായിരുന്നു. പലതവണ അവര്‍ വാതില്‍ കൊട്ടിയടച്ചു. പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും ചൗരസ്യയുടെ ദൃഢനിശ്‌ചയത്തെ ഇളക്കാനായില്ല. മൂന്നുവര്‍ഷത്തിന്‌ ശേഷമാണ്‌ ദേവിയുടെ വാതില്‍ ചൗരസ്യക്ക്‌ മുന്നില്‍ തുറന്നത്‌. പട്ടാളച്ചിട്ടയിലായിരുന്ന പഠനം. തെറ്റിയാല്‍ കഠിനശിക്ഷയും വഴക്കും. അന്നപൂര്‍ണാദേവി പുല്ലാങ്കുഴല്‍ വായിച്ചിരുന്നില്ല. രാഗങ്ങള്‍ പാടും. അത്‌ ചൗരസ്യ പുല്ലാങ്കുഴലില്‍ വായിക്കണം. സംഗീതത്തിന്റെ ആഴക്കടലിലേക്ക്‌ മുത്തും പവിഴവും തേടിയുള്ളൊരു തീര്‍ഥയാത്രയായാണ്‌ അന്നപൂര്‍ണാദേവിയുടെ കീഴിലുള്ള പഠനത്തെ ചൗരസ്യ വിശേഷിപ്പിക്കുന്നത്‌. ഇന്നും സമയം കിട്ടുമ്പോള്‍ അന്നപൂര്‍ണാദേവിയുടെ സവിധത്തിലെത്തും ചൗരസ്യ. തന്റെ എല്ലാ വിജയങ്ങളും പ്രശസ്‌തിയും ഗുരുവിനാണ്‌ ചൗരസ്യ സമര്‍പ്പിക്കുന്നത്‌. പൊതുധാരയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും അകന്നു നില്‍ക്കുന്ന, വിരലിലെണ്ണാവുന്ന ശിഷ്യര്‍ മാത്രമുള്ള സംഗീത പ്രതിഭയാണ്‌ അന്നപൂര്‍ണാദേവി. പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ചൗരസ്യയെ കാത്തിരുന്നത്‌ യശസ്സിന്റെ അതിരില്ലാത്ത ലോകമായിരുന്നു. 1972ല്‍ പണ്ഡിറ്റ്‌ രവിശങ്കര്‍, ഉസ്‌താദ്‌ അല്ലാരാഖ, പാശ്‌്‌ചാത്യ സംഗീതജ്ഞരായ ജോര്‍ജ്‌ ഹാരിസണ്‍, ജീന്‍ പിയറി രാംപാല്‍ എന്നിവരുമായി ചേര്‍ന്ന്‌ 54 നഗരങ്ങളില്‍ ഫ്യൂഷന്‍ സംഗീതവും ജുഗല്‍ബന്ദിയും അവതരിപ്പിച്ചു. ഇതോടെ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ പുല്ലാങ്കുഴല്‍ വാദകന്‍ എന്ന വിശേഷണം അദ്ദേഹത്തിന്‌ ലഭിച്ചു. നിരവധി പരീക്ഷണങ്ങളും അദ്ദേഹം നടത്തി. പരമ്പരാഗതമായി പാടുകയോ വീണയില്‍ മാത്രം വായിക്കുകയോ മാത്രം ചെയ്യാറുള്ള ദ്രുപദ്‌ പുല്ലാങ്കുഴലില്‍ വായിച്ചു. `ഡിവൈന്‍ ദ്രുപദ്‌' എന്ന ആല്‍ബം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തു. ഗിത്താര്‍ വിദഗ്‌ധന്‍ ബ്രിജ്‌ഭൂഷന്‍ കബ്ര, സന്തുര്‍ വാദകന്‍ പണ്ഡിറ്റ്‌ ശിവ്‌കുമാര്‍ ശര്‍മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ കാള്‍ ഓഫ്‌ വാലി എന്ന ആല്‍ബം ഇറക്കി. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീത ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റുപോയ ആല്‍ബമാണ്‌ കാള്‍ ഓഫ്‌ വാലി. ശാസ്‌ത്രീയസംഗീതത്തില്‍ മാത്രമായി ഒതുങ്ങിയില്ല ചൗരസ്യയുടെ പ്രവര്‍ത്തനമണ്ഡലം. ശിവ്‌കുമാര്‍ ശര്‍മക്കൊപ്പം ശിവ്‌-ഹരി എന്ന പേരില്‍ സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തി. `സില്‍സില', `ചാന്ദ്‌നി' തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ മനോഹരമായ പാട്ടുകള്‍ ഈ കൂട്ടുകെട്ടിന്റേതാണ്‌. അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമയില്‍ ചൗരസ്യയുടെ പുല്ലാങ്കുഴല്‍ നാദമുണ്ട്‌. എന്നാല്‍ മുഴുവന്‍ സമയവും സിനിമാക്കാരനാകാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല. പുല്ലാങ്കുഴലിന്റെ വശ്യമായ നാദം കേള്‍ക്കാന്‍ ആസ്വാദകര്‍ ലോകത്തിന്റെ പല കോണിലും കാത്തിരിക്കുന്നുണ്ടായിരുന്നു. പത്മവിഭൂഷണും പത്മഭൂഷണും അടക്കം എണ്ണമറ്റ ബഹുമതികള്‍, ലോകത്തെമ്പാടും ലക്ഷക്കണക്കിന്‌ ആരാധകര്‍-പക്ഷെ ഇന്നുമൊരു സംഗീത വിദ്യാര്‍ഥിയായിട്ടാണ്‌ ചൗരസ്യ സ്വയം വിലയിരുത്തുന്നത്‌. ``ഗുരുവിനെയും എന്റെ ആത്മാവിനെയും ഇനിയും പൂര്‍ണമായും തൃപ്‌തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന്‌ എത്ര ജന്‍മങ്ങള്‍ വേണ്ടി വരുമെന്ന്‌ എനിക്കറിയില്ല. ഞാന്‍ പ്രയത്‌നം തുടരും, മരണം വരെ,'' ചൗരസ്യ പറഞ്ഞു. സംഗീതം ചൗരസ്യക്ക്‌ ആരാധനയും പ്രാര്‍ഥനയുമാണ്‌. ഓഡിറ്റോറിയങ്ങള്‍ ആരാധനാലയങ്ങളും. കണ്ണുമടച്ച്‌ പുല്ലാങ്കുഴലിന്റെ ഒരറ്റത്ത്‌ ചുണ്ടമര്‍ത്തി വിരലുകള്‍ മാന്ത്രികമായി ചലിപ്പിച്ച്‌ ദേശും ദര്‍ബാരി കാനഡയും ആഹിര്‍ ഭൈരവിയും മേഘമല്‍ഹാറും അന്തരീക്ഷത്തില്‍ കുഞ്ഞലകളായി ഒഴുകുന്നു. മലകളും പുഴകളും വന്‍കരകളും താണ്ടി ആ വശ്യസംഗീതത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌ ആസ്വാദകരും.


72 വയസ്‌ തികഞ്ഞ മഹാനായ സംഗീതജ്ഞന്‌ എന്റെ പ്രണാമം

Tuesday, June 29, 2010

തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ

രണ്ട്‌ വര്‍ഷം മുമ്പ്‌ വര്‍ഷം മുമ്പ്‌ നാല്‌ മാസം വര്‍ക്ക്‌ ചെയ്‌തപ്പോള്‍ കിട്ടാത്ത ഒരിതാണ്‌ അടുത്തകാലത്ത്‌ ട്രാന്‍സ്‌ഫറായി വന്നപ്പോള്‍ തിരുവന്തപുരം എനിക്ക്‌ തന്നത്‌. അവരുടെ സാമ്പാറിനെയും ഭാഷയെയും പെരുമാറ്റത്തെയും രസവടയെയും കുറിച്ചുള്ള കുറ്റംപറച്ചിലുകള്‍ ഞാന്‍ നിര്‍ത്തി. ഓരോ തിരുവനന്തപുരത്തുകാരനെയും കാണുമ്പോള്‍ വെളുക്കെ ചിരിച്ചു. പരിചയമില്ലാത്തവരോടുപോലും എന്താ ഏട്ടാ എന്ന എന്റെ മാതൃഭാഷയെ കൈവിട്ട്‌ എന്തര്‌ അണ്ണാ എന്ന്‌ പ്രയാസപ്പെട്ട്‌ ലോഗ്യം ചെയ്‌തു. എല്ലാറ്റിനും കാരണം അവളായിരുന്നു. വെളുത്ത്‌ മെലിഞ്ഞ സുന്ദരി. ഫൈ സ്‌റ്റാര്‍ സെറ്റപ്പിലുള്ള ചായപ്പീടിക സോറി റസ്‌റ്റോറന്റിലെ അക്കൗണ്ടന്റ്‌. പഠനം കഴിഞ്ഞാല്‍ മനോരമയും വായിച്ച്‌ സീരിയലും കണ്ട്‌ കുതിരപ്പുറത്തേറി വരുന്ന മണിമാരനെയും കണ്ട്‌ സ്വപ്‌നം കണ്ടിരിക്കുന്ന ടൈപ്പല്ല തിരുവനന്തപുരത്തെ പെണ്‍കുട്ടികള്‍. (അതൊക്കെ നമ്മുടെ വടക്കന്‍ പെണ്‍കൊടികള്‍). എന്തെങ്കിലും ഒരു പണി അവര്‍ ഒപ്പിച്ചിരിക്കും. ഐ മീന്‍ കണക്കെഴുത്തോ സെയില്‍സ്‌ ഗേളോ ആയി ചില്ലറ തടയുന്ന എന്തെങ്കിലും ഒരു പണി. അങ്ങനെ ബിരുദവും അക്കൗണ്ടന്‍സിയും കഴിഞ്ഞാണ്‌ എന്നെ തിരുവനന്തപുരത്തെ അല്‍പ്പകാലത്തേങ്കിലും സ്‌നേഹിക്കാന്‍ പഠിപ്പിച്ച അവളും കണക്കെഴുത്തിനെത്തിയത്‌. കല്യാണം കഴിയുന്നതുവരെ ഒരു നേരമ്പോക്ക്‌, ചുരിദാറും മാലയും വളയും വാങ്ങാനുള്ള ഒരു വരുമാനം. അത്രയേ അവള്‍ ജോലി കൊണ്ടു ഉദ്ദേശിച്ചുള്ളൂ. കണ്ടപാടെ എനിക്കങ്ങ്‌ പിടിച്ചു അവളെ. വീട്ടില്‍ തിരക്കിട്ട്‌ ആലോചനകള്‍ നടക്കുന്ന സമയമാണ്‌. ഓരോ ഒഴിവുകഴിവ്‌ പറഞ്ഞ്‌ ഞാന്‍ വഴുതിമാറിക്കൊണ്ടിരുന്നു. ഊണിന്‌ മാത്രം പീടികയെ ആശ്രയിച്ചിരുന്ന ഞാന്‍ ചായയും അവിടെ നിന്നാക്കി. ഓഫീസില്‍ വന്ന ഉടനെ ഒരു ചായ, ഒരു പത്ത്‌ പത്തരയാകുമ്പോള്‍ വീണ്ടും ചായ, വൈകുന്നേരം മൂന്ന്‌ മൂന്നര മണിയാകുമ്പോള്‍ ചായ, ആറ്‌ മണിക്ക്‌ അവള്‍ പോകുന്നതിന്‌ മുമ്പ്‌ വീണ്ടും ചായ... (ഒരു ചായക്ക്‌ ആറു രൂപയാണേ)... കാണുമ്പോള്‍ നിറഞ്ഞ ചിരി. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും പേരെന്ത്‌? വീട്ടില്‍ ആരൊക്കെയുണ്ട്‌? ഏതുവരെ പഠിച്ചു തുടങ്ങി ലോകത്തെ എല്ലാ വായ്‌നോക്കികളും അലക്കിവെളുപ്പിച്ച സ്ഥിരം നമ്പറുകള്‍. ഒരു ദിവസം നമ്പര്‍ ചോദിച്ചു, തന്നു. ഒരു സന്ധ്യയ്‌ക്ക്‌ ഞാനങ്ങ്‌ വിളിച്ചു, അല്‍പ്പം അകത്തുള്ളതു കൊണ്ട്‌ കാര്യം തുറന്നങ്ങ്‌ പറഞ്ഞു, കൊച്ചുസുന്ദരീ നിന്നെ ഞാന്‍ കെട്ടിക്കോട്ടെ?മറുവശത്ത്‌ അല്‍പ്പനേരം നിശ്ശബ്‌ദത പിന്നെ, നിനക്ക്‌ അവിടെയെത്രയാ ശമ്പളം?ആണുങ്ങള്‍ ശമ്പളം പറയരുതെന്നാണ്‌ വെപ്പ്‌. എങ്കിലും പറഞ്ഞു. കെട്ടാന്‍ പോകുന്ന പെണ്ണല്ലേ, എന്നായാലും അറിയേണ്ടതല്ലേ. ഏതാ ജാതി??ജാതി ചോദിക്കരുത്‌ പറയരുത്‌,? ശ്രീനാരായണ ഗുരുവിന്റെ മഹദ്‌വചനങ്ങള്‍ ഉരുവിട്ട്‌ അവളെ പാട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും വീണില്ല. അച്ഛന്‌ ജാതി നിര്‍ബന്ധമാണ്‌.എനിക്കവളെ കിട്ടേണ്ടേ, പിന്നെന്ത്‌ ഗുരു?ഞാന്‍ ജാതി പറഞ്ഞു. അവള്‍ രണ്ടടി പിന്നോട്ടുമാറി. എന്നിട്ട്‌ പറഞ്ഞു, വീട്ടില്‍ ചോദിച്ചുനോക്കട്ടെവീട്ടില്‍ ചോദിച്ചുവെന്നാണ്‌ അവള്‍ പറയുന്നത്‌. സമ്മതിച്ചില്ല പോലും. പല അടവുകളും പയറ്റി. പൊന്നുപോലെ നോക്കും, എന്റെ വീട്‌ നിനക്ക്‌ സ്വര്‍ഗമായിരിക്കും എന്നൊക്കെയുള്ള സ്ഥിരം കാമുക ഡയലോഗുകള്‍. അതിനൊന്നും ജാതിയെ മറികടക്കാന്‍ മാത്രം ശക്തിയുണ്ടായിരുന്നില്ല. അട്ടക്കുളങ്ങരയില്‍ നിന്ന്‌ മൂന്ന്‌ അതോ മൂന്നരയോ വീശി ഫോണില്‍ എന്റെ സുഹൃത്തിനോട്‌ ജാതിയുണ്ടാക്കിയവനെ എന്റെ കൈയില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലുമെന്ന്‌ ആക്രോശിച്ചു. അവന്‌ ചിരി. ആദ്യമായി ആശിച്ച പെണ്ണ്‌ കൈവിട്ടുപോകുന്നതിന്റെ വേദന കെട്ട്യോളും കുട്ടിയുമുളള അവനുണ്ടോ അറിയുന്നു. സ്വപ്‌നങ്ങളില്‍ അവള്‍ മാത്രം. പാതിരാത്രിയില്‍ വരെ ഫോണ്‍ വിളിച്ചു. ഗത്യന്തരമില്ലാതെ അവള്‍ ഓഫാക്കി. പിറ്റേന്ന്‌ കാണുമ്പോള്‍ വീണ്ടും കെഞ്ചിനോക്കി, രക്ഷയില്ല. ജാതി കടുകട്ടിയായി മുന്നില്‍ നില്‍ക്കുകയാണ്‌. തിരോന്തപുരത്തുകാര്‍ക്ക്‌്‌ ജാതി മസ്‌റ്റാണ്‌. പ്രേമിക്കുന്നതു പോലും ജാതി നോക്കിയാണത്രേ!. പിന്നെ പണവും. എന്നെ ഉദ്‌ബോധിപ്പിച്ചത്‌ ഒരു തിരോന്തരം പ്രൊഡക്‌ട്‌ തന്നെ. എന്നെപ്പോലെ കല്യാണവിപ്ലവം നടത്താന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ക്ക്‌ ഇവിടെ സ്‌കോപ്പില്ല. കേരളത്തില്‍ വേറെ എത്ര നാടുകളുണ്ട്‌ അവിടെ ചെന്ന്‌ നോക്കൂ, മുന്നില്‍ കാണുന്ന ഓരോ തിരുവനന്തപുരത്തുകാരനും കാരിയും എന്നെ നോക്കി പറയുന്നതുപോലെ തോന്നുന്നു. തിരുവനന്തപുരത്തെ ഊണ്‌ വകയ്‌ക്ക്‌ കൊള്ളില്ല. എന്റെ നാട്ടില്‍ കാടി വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ പശു പോലും തിന്നില്ല അവരുടെ ചോറും സമ്പാറും. മനുഷ്യപ്പറ്റില്ലാത്ത ജനങ്ങള്‍..വീണ്ടും ഞാന്‍ തിരുവനന്തപുരത്തിന്റെ മുഖ്യശത്രുവായി. ഹതാശനായ കാമുകനായി ഞാന്‍.........ഇപ്പോള്‍ അവള്‍ക്കൊരു ആലോചന വന്നു, എന്‍ജിനീയറാണെന്ന്‌ പോലും. അവനെ കെട്ടാന്‍ അവള്‍ തീരുമാനിച്ചു, കല്യാണം ഉറപ്പിക്കല്‍ ചടങ്ങ്‌ മാത്രം ബാക്കി. അവസാന ശ്രമം എന്ന നിലയില്‍ വീണ്ടും മുട്ടിനോക്കി. നിന്നെ പരുശുറാം എക്‌പ്രസ്‌ എന്ന പുഷ്‌പക വിമാനത്തിലേറ്റിക്കൊണ്ടുപോകുന്ന രാവണനാകാനും ഞാന്‍ തയ്യാര്‍. പക്ഷേ നാട്ടിലെത്തിയാല്‍ ഞാന്‍ രാമനായിരിക്കും. നോ രക്ഷ, അവസാനം ഒരു വാചകവും, സകല പെണ്‍കുട്ടികളും ശല്യക്കാരായ അകാമുകരെ ഒഴിവാക്കാന്‍ പറയുന്ന അതേ ക്ലീഷേ ഡയലോഗ്‌, ?നിന്നെ ഞാന്‍ സഹോദരനെപ്പോലെയാണ്‌ കാണുന്നത്‌,? ഡും. എല്ലാ അവിടെ അവസാനിച്ചു. അതാണ്‌ പറഞ്ഞത്‌, തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ

Saturday, June 26, 2010

ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ

സംഭവബഹുലവും നാടകീയവുമായ ഒരു അനുഭവകഥയുടെ രത്‌നച്ചുരുക്കമാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. നാനോ ടെക്‌നോളജിയുടെയൊക്കെ കാലമല്ലേ ഇങ്ങനെയും ഒന്ന്‌ കിടക്കട്ടെ എന്ന്‌ കരുതി. `ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ' വിശദീകരിക്കാന്‍ എനിക്ക്‌ ചുരുങ്ങിയത്‌ മൂന്ന്‌ പുസ്‌തകങ്ങള്‍ എഴുതേണ്ടി വരും. അല്ലെങ്കില്‍ പോസ്‌റ്റുകള്‍ നിറഞ്ഞ്‌ എന്റെ കടത്തനാട്‌ ജാമാകും. ആ രചന വായിച്ച്‌ നിങ്ങളുടെ സമയം നശിപ്പിക്കുന്നില്ല. സമയമാണ്‌ ഏറ്റവും വിലപിടിച്ചത്‌ എന്ന്‌ ഏതോ മഹാന്‍ പറഞ്ഞിട്ടില്ലേ. മാത്രമല്ല, പണ്ട്‌ കുട്യേളേ പിടിക്കുന്നവര്‍ നടക്കുന്നതുപോലെ ഇപ്പോള്‍ കഥകളെ പിടിക്കാന്‍ ചില സിനിമക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന്‌ കേട്ടു. കുട്ടികളുടെ കണ്ണ്‌ കുത്തിപ്പൊട്ടിച്ച്‌ ഭിക്ഷക്കാരാക്കി മാറ്റാനാണ്‌ തട്ടിക്കൊണ്ടുപോകുന്നതെങ്കില്‍ സിനിമാക്കാര്‍ കഥയെ തല്ലിപ്പൊളിച്ച്‌ സിനിമയാക്കി വിറ്റ്‌ ജനങ്ങളുടെ കൈയിലെ പണം തട്ടുകയാണ്‌ ചെയ്യുന്നത്‌. രണ്ടും ഒന്നുതന്നെ. ചെയ്യുന്ന രീതിയില്‍ മാത്രം വ്യത്യാസം. അതുകൊണ്ട്‌ ``ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ്‌ അഥവാ ഒരാണ്‌ അണ്ടിപോയ അണ്ണാനായ കഥ. ഇത്‌ എന്റെ കഥയുടെ പേരല്ല, കഥ തന്നെയാണ്‌. മൈക്രോ നാനോ കഥ. ഈ ജൂണില്‍ മഴ കടലിലേക്ക്‌ ചാഞ്ഞുപെയ്യുന്ന ഒരു വൈകുന്നേരം വിഖ്യാത കടപ്പുറത്താണ്‌ പെണ്ണ്‌ ചെറുത്തുനിന്നതും ആണ്‌ അണ്ടി പോയ അണ്ണാനായതും. ബാക്കി ഊഹൂം ഞാന്‍ പറയില്ല.

Thursday, May 20, 2010

കുറുപ്പിന്റെ പീട്യ-ഒരു ഗൃഹാതുര ഓര്‍മ

ചന്ദനത്തിരിയുടെയും വെളിച്ചെണ്ണയുടെയും വാസനാസോപ്പിന്റെയും ഉണക്കുമീനിന്റെയും സമ്മിശ്ര ഗന്ധമായിരുന്നു കുറുപ്പിന്റെ പീട്യക്ക്‌. സൈക്കിള്‍ ടയര്‍ എന്ന വണ്ടി പീടികയുടെ കോണിയില്‍ ചാരിവെച്ച്‌, അഴിഞ്ഞുപോകുന്ന ട്രൗസര്‍ ഒരു കൈകൊണ്ട്‌ മുറുക്കിപ്പിടിച്ച്‌, മറുകൈകൊണ്ട്‌ ഒലിച്ചിറങ്ങുന്ന മൂക്കിള തുടച്ച്‌ എത്ര തവണ പറഞ്ഞിട്ടുണ്ട്‌ കുറുപ്പിനോട്‌ 200 അവല്‍, 100 പഞ്ചസാര, 50 മുളക്‌... കുറുപ്പിനോട്‌ പറയുമ്പോള്‍ ഉറക്കെ പറയണം. ചെവി ശരിക്ക്‌ കേള്‍ക്കില്ല. ഒരു ചെറിയ മരസ്‌റ്റൂളില്‍ വെള്ള മുണ്ടും മുറിക്കൈയ്യന്‍ ബനിയനുമിട്ടിരിക്കുന്ന ആജാനബാഹുവായ മനുഷ്യന്‍. ഇരിക്കുന്നതിന്റെ തൊട്ടടുത്ത്‌ വാക്കിംഗ്‌ സ്‌റ്റിക്ക്‌ ചാരി വെച്ചിട്ടുണ്ടാകും. കുറുപ്പിന്‌ ഒരു കാലില്ലായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്‌ഫോറത്തിനും ഇടയില്‍ മുറിഞ്ഞു വീണതാണ്‌ ഇടംകാല്‍. ഓലമേഞ്ഞ രണ്ടുമുറി പീടിക. ചെറിയൊരു കോലായിയും. കോലായില്‍ ഇട്ട ബെഞ്ചിലിരുന്ന്‌ മാതൃഭൂമി വായിച്ച്‌ സാധു ബീഡിയും പുകച്ച്‌ രാഷ്‌ട്രീയം പറയുന്ന തെയ്യത്താംകാട്ടിലെ കിട്ടനും പുളിയത്താംകണ്ടീലെ കണാരനും. ഒറ്റത്തോര്‍ത്തുമാത്രമുടുത്ത്‌ കഴുത്തിന്‌ പിറകിലെ കനത്ത മസിലുകള്‍ ചലിപ്പിച്ചു കൊണ്ട്‌ മുറുക്കുന്ന മീത്തലാടത്തിലെ കണ്ണന്‍. കുനിഞ്ഞു വേണം പീടികയിലേക്ക്‌ കയറാന്‍. പുറമേ നിന്ന്‌ നോക്കിയാല്‍ മേല്‍ക്കൂര മാത്രമേ കാണൂ.കാല്‍ നഷ്‌ടമായ കുറുപ്പിന്‌ സഹായിയായാണ്‌ ഗോയിന്ദന്‍ പീടികയിലെത്തിയത്‌. രാവിലെ 6.45ന്‌ ഏക ബസായ ശ്രീഗണേഷില്‍ ചാക്കുകളുമായി ഒന്നരാടം ഗോയിന്ദന്‍ വടകരയിലേക്ക്‌ പോകും. 10.30ന്‌ ഗണേഷ്‌ മടങ്ങുമ്പോള്‍ കൂടെ ചാക്കുകള്‍ നിറയെ നാടിനെ ഊട്ടാനുള്ള സാധനങ്ങളുമായി ഗോയിന്ദനുമുണ്ടാകും. കടമേരി ഗ്രാമത്തിന്റെ ഏക ആശ്രയമായിരുന്നു കുറുപ്പിന്റെ പീട്യ. സന്ധ്യക്കുള്ള തിരക്ക്‌ കാണണം. പണി കയറി പെണ്ണുങ്ങള്‍ നേരെ പീടികയിലേക്കാണ്‌. അപ്പോള്‍ കുറുപ്പിനും ഗോയിന്ദനും രണ്ട്‌ കൈകള്‍ പോരാതാകും. തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു ദിനം കുറുപ്പ്‌ വിടപറഞ്ഞു. കച്ചവടം ഗോയിന്ദന്‍ ഏറ്റെടുത്തു. കാലം മാറുന്നുണ്ടായിരുന്നു. കുറുപ്പിന്റെ സ്ഥാനത്ത്‌ ഗോയിന്ദന്‍ വന്നുവെന്നുവല്ലാതെ മറ്റൊരു മാറ്റവും പീട്യക്കുണ്ടായില്ല. ഇതിനിടെയാണ്‌ കുറുപ്പിന്റെ മകന്‍ ഗള്‍ഫില്‍ നിന്നെത്തുന്നത്‌. അവകാശത്തെച്ചൊല്ലി ചെറിയ കുറുപ്പും ഗോയിന്ദനും തമ്മില്‍ തര്‍ക്കമായി. കുറുപ്പിന്റെ പീട്യയുടെ തകര്‍ച്ചയുടെ ആദ്യഘട്ടം. രണ്ടുപേര്‍ക്കും തോന്നിയ വിധത്തില്‍ കച്ചവടം. തോന്നിയ വിധത്തില്‍ ലാഭമെടുക്കല്‍, തോന്നിയ വിധത്തില്‍ സാധനങ്ങള്‍ വാങ്ങല്‍. ആളുകള്‍ സാധനങ്ങള്‍ കിട്ടാതെ വലഞ്ഞു. അന്ത്രുഹാജിയുടെ മകന്‍ സുബൈര്‍ ഗള്‍ഫില്‍ നിന്ന്‌ തിരിച്ചെത്തി. തൊട്ടടുത്ത്‌ തന്നെ ഒരു വലിയ പീട്യയങ്ങ്‌ (നാട്ടിന്‍പുറത്തെ ബിഗ്‌ ബസാര്‍ എന്നും പറയാം) തുടങ്ങി. ചെറിയ കുറുപ്പിന്റെയും ഗോയിന്ദന്റെയും ശീതസമരത്തില്‍ സാധനങ്ങള്‍ കിട്ടാതെ വലഞ്ഞ നാട്ടുകാര്‍ക്ക്‌ ആശ്വാസമായി സുബൈറിന്റെ പീട്യ.ഉണക്കുമീന്‍ വാങ്ങാന്‍ മാത്രമായി നാട്ടുകാര്‍ക്ക്‌ കുറുപ്പിന്റെ പീട്യ. സുബൈറിന്റെ പീട്യേല്‍ ഉണക്കുമീന്‍ വില്‍പ്പനയ്‌ക്കില്ല. ഉണക്കുമീന്റെ ചീഞ്ഞ നാറ്റം ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ഓള്‍ഡ്‌ സ്‌പൈസ്‌ സ്‌പ്രേ അടിച്ചു നടക്കുന്ന സുബൈറിന്‌ പിടിക്കില്ല. കച്ചവടം മോശമായതോടെ പീട്യ ഗോയിന്ദന്‌ വിട്ടുകൊടുത്ത്‌ ചെറിയ കുറുപ്പ്‌ ഭാര്യയുടെ നാട്ടിലേക്ക്‌ പോയി. തട്ടിയും മുട്ടിയും കുറച്ചുനാള്‍ പിടിച്ചു നിന്ന ശേഷം ഗോയിന്ദനും കൈവിട്ടു. കുറുപ്പിന്റെ പീട്യേല്‍ ആളും അനക്കവും ഇല്ലാതെയായി. പീട്യക്കകത്തു വരെ പുല്ല്‌ വളര്‍ന്നു. മേല്‍പ്പുര ചോര്‍ന്നൊലിച്ചു. ചുമരിലെ കുമ്മായം അടര്‍ന്നു വീണു. എങ്കിലും 200ല്‍ പരം വര്‍ഷങ്ങളായി ഒരു നാടിന്റെ വിശപ്പടക്കാന്‍ വേണ്ട അരിയും പച്ചക്കറിയും അവലും മിക്‌സ്‌ചറും തന്ന കുറുപ്പിന്റെ പീട്യ അവിടെത്തന്നെയുണ്ടല്ലോ എന്നത്‌ കടമേരിയില്‍ പോകുമ്പോഴെല്ലാം ആഹ്ലാദം പകരുന്ന കാര്യമായിരുന്നു. കഴിഞ്ഞ മേയ്‌ 13ന്‌ പരദേവതയുടെ തിരുമുടി വെക്കല്‍ കാണാന്‍ 400ല്‍അധികം കിലോമീറ്ററുകള്‍ താണ്ടിയെത്തിയ എന്നെ എതിരേറ്റത്‌ കരള്‍പിളര്‍ക്കും കാഴ്‌ചയാണ്‌. കുറുപ്പിന്റെ പീട്യ പൊളിച്ചു മാറ്റിയിരിക്കുന്നു. കടമേരിയിലെ എത്രയോ തലമുറകള്‍ക്കുള്ള ആഹാര സാധനങ്ങളെ മഴ കൊള്ളാതെ, വെയിലുകൊള്ളാതെ കാത്ത പീട്യ കുറെ കല്ലും മണ്ണും മരക്കഷ്‌ണങ്ങളും ഉണങ്ങിക്കരിഞ്ഞ ഓലകളുമായി മാറിയിരിക്കുന്നു. പണ്ട്‌ ഇവിടെയൊരു പീട്യയുണ്ടായിരുന്നു. കുറുപ്പിന്റെ പീട്യ. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വിറ്റ പീട്യ. ഒരു നാടിനെ ഊട്ടിയ പീട്യ-ചോറുതിന്നാതെ വാശിപിടിക്കുന്ന കുട്ടികള്‍ക്ക്‌ പീട്യ നിന്ന്‌ സ്ഥലം ചൂണ്ടിക്കാട്ടി അമ്മമാരും അമ്മൂമ്മമാരും പറഞ്ഞുകൊടുത്തേക്കും അല്ലേ?

Sunday, August 23, 2009

കുട്ടനൊരു പെണ്ണുവേണം.

കുട്ടനൊരു പെണ്ണുവേണം. തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനുള്ളില്‍ സ്‌നേഹിക്കാനും, കുട്ടികളെ പെറ്റു പോറ്റാനും ഒടുവില്‍ ചിതയിലേക്കെടുക്കുമ്പോള്‍ നെഞ്ചത്തടിച്ചു നിലവിളിക്കാനും. വെള്ളമടിച്ച്‌ കോണ്‍ തിരിഞ്ഞുവരുമ്പോള്‍ കാലുമടക്കി തൊഴിക്കരുത്‌. അത്‌ കുട്ടനിഷ്ടമല്ല.
തടിച്ചത്‌ മെലിഞ്ഞത്‌, വെളുത്തത്‌ കറുത്തത്‌, നീണ്ടത്‌ കുറുതായത്‌, പഠിപ്പുള്ളത്‌ പഠിപ്പില്ലാത്തത്‌-പല സൈസില്‍ പല രൂപത്തില്‍ തരുണീമണികളെ കുട്ടന്‍ നാടുനീളെ കണ്ടു. കൂട്ടിന്‌ കൂട്ടുകാരും. കുട്ടനിഷ്ടപ്പെടുന്നത്‌ കുട്ടിക്ക്‌ പിടിക്കില്ല. കുട്ടിക്ക്‌ പിടിക്കുന്നത്‌ കുട്ടന്‌ പിടിക്കില്ല. കുട്ടനും കുട്ടിക്കും പിടിക്കുന്നത്‌ വീട്ടുകാര്‍ക്ക്‌ പിടിക്കില്ല. എല്ലാവര്‍ക്കും പിടിക്കുന്നത്‌ നക്ഷത്രങ്ങള്‍ക്ക്‌ പിടിക്കില്ല. ഐ മീന്‍ ജാതകപ്പൊരുത്തം.
അങ്ങനെ പെണ്ണുകാണല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുകയാണ്‌. കുട്ടന്‌ മടുപ്പില്ല, കൂട്ടുകാര്‍ക്കുമില്ല. മടുത്തത്‌ വീട്ടുകാര്‍ക്കാണ്‌.
ഞായറാഴ്‌ച രാവിലെ കുട്ടന്‍ അലക്കിത്തേച്ച വാന്‍ ഹ്യൂസന്റെ കള്ളി ഷര്‍ട്ടും ഡെനിം ജീന്‍സും ധരിച്ച്‌ കണ്ണാടിയില്‍ നോക്കി സൗന്ദര്യം ഉണ്ടെന്ന്‌ സ്വയം ഉറപ്പുവരുത്തി, ഗള്‍ഫിലുള്ള അളിയന്‍ കൊടുത്ത യാര്‍ഡ്‌ലി പൗഡര്‍ മുഖത്തും കക്ഷത്തും വാരി വിതറി മൊബൈലില്‍ കൂട്ടുകാരെ വിളിക്കും. പിന്നെ വണ്ടിയിലൊരു പോക്കാണ്‌. നാട്ടിനടുത്തുള്ള കുട്ടികളെയെല്ലാം കുട്ടന്‍ കണ്ടു കഴിഞ്ഞു. ഇപ്പോള്‍ ദൂരെയാണ്‌ പോക്ക്‌. പണം കുട്ടന്‌ പ്രശ്‌നമല്ല. കാരണം കുട്ടന്‌ നിര്‍ബന്ധമില്ലല്ലോ പെണ്ണുകാണാന്‍. വീട്ടുകാര്‍ക്കല്ലേ. അതിനെ ചെലവും വീട്ടുകാര്‍ വഹിക്കണമെന്നാണ്‌ കുട്ടന്റെ പോളിസി.
ഇന്ന്‌ കുട്ടന്‍ പോകുന്നത്‌ അമേരിക്കയില്‍ ജോലിയിലുള്ളയാളുടെ മകളെ കാണാനാണ്‌. മകളും കുറച്ചുകാലമായി അമേരിക്കയിലാണ്‌. പഠനവും അവിടെ തന്നെ. അമേരിക്കക്കാരിയല്ലേ അല്‍പം പത്രാസൊക്കെ കാണും എന്ന കൂട്ടുകാരുടെ മുന്നറിയിപ്പ്‌ മുഖവിലക്കെടുത്ത്‌ കുട്ടന്‍ യാര്‍ഡ്‌ലി അല്‍പം കനം കൂട്ടിയിടുകയും മുഖത്ത്‌ ഒരു റെയ്‌ബാന്‍ ക്ലാസ്‌ ഫിറ്റ്‌ ചെയ്‌തിട്ടുമുണ്ട്‌.
കാറില്‍ കുട്ടനും കൂട്ടുകാരും കുട്ടിയുടെ വീട്ടിലെത്തി. നമ്മുടെ രവി വള്ളത്തോളിനെപ്പോലെ വെളുത്തു തുടുത്ത, എന്നാല്‍ പഞ്ചപാവമെന്ന്‌ തോ്‌ന്നിക്കുന്ന കുട്ടിയുടെ അച്ഛനും നടി സീനത്തിന്റെ ച്ഛായയുള്ള മുഖം നിറയെ കുശുമ്പും കുന്നായ്‌മയും നിറച്ചുവെച്ച കുട്ടിയുടെ അമ്മയും കുട്ടനെയും കൂട്ടുകാരെയും ചിരിച്ചുകൊണ്ട്‌ സ്വീകരിച്ചു. കുട്ടന്റെ കണ്ണുകള്‍ കുട്ടിയെ പരതുകയാണ്‌. കൂട്ടുകാര്‍ അച്ഛനുമായി സംഭാഷണത്തില്‍. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക്‌ മാറിയതു വരെയുള്ള വിഷയങ്ങള്‍ കൂട്ടുകാര്‍ ഇട്ടലക്കുന്നുണ്ട്‌. കുട്ടന്‍ ഒന്നിലും പങ്കുചേര്‍ന്നില്ല. കുറുക്കന്റെ കണ്ണ്‌ കോഴിക്കൂട്ടില്‍ എന്ന പോലെ കുട്ടന്റെ കണ്ണുകള്‍ വീട്ടിനകത്തേക്കാണ്‌. ഫുട്‌ബാളിനെക്കുറിച്ച്‌ ചുക്കും ചുണ്ണാമ്പും അറിയാത്ത കുട്ടന്റെ കൂട്ടുകാരന്‍ മണി എന്തോ വിഡ്ഡിത്തം പറയാന്‍ നാവ്‌ പുറത്തിട്ടപ്പോള്‍ അകത്തു നിന്ന്‌ `മഞ്ഞവെള്ളം` നിറച്ച ഗ്ലാസിന്റെ ട്രേയുമായി ഒഴുകിവരികയാണ്‌ കുട്ടി. കുട്ടന്റെയും കൂട്ടുകാരുടെയും നാല്‌്‌ ജോഡി കണ്ണുകള്‍ കുട്ടിയെ ആപാദ ചൂഡം ഒഴിഞ്ഞു. എന്റെ പറശ്ശിനിക്കടവ്‌ മുത്തപ്പാ, ഇതെന്തൊരു പടപ്പ്‌, കാജലോ, സുസ്‌മിതയോ, മീരാ ജാസ്‌മിനോ, കാവ്യാ മാധവനോ ആരോട്‌ ഉപമിക്കണമെന്നറിയാതെ ഉഴലുന്ന കുട്ടന്‍ കൂട്ടുകാരുടെ മുഖത്തേക്ക്‌ നോക്കി. അവിടെ മഴവില്‍കൂടാരം എന്ന പടത്തില്‍ സില്‍ക്ക്‌ സ്‌മിതയെ കണ്ട്‌ വായില്‍ നിന്ന്‌ വെള്ള മൂറിയ ഇന്ദ്രന്‍സിനെപ്പോലെ ഇരിക്കുന്ന കൂട്ടുകാരെയാണ്‌ കണ്ടത്‌. അപ്പോള്‍ അഭിമാനം തോന്നി കുട്ടന്‌. അല്‍പം അഹങ്കാരവും. ചായ കുടി സോറി വെള്ളം കുടി കഴിഞ്ഞു. മിക്‌സചറും കായവറുത്തതും തൊട്ടില്ല കുട്ടന്‍.
ഇനി പെണ്ണിനോട്‌ സംസാരിക്കലാണ്‌. കുട്ടന്‌ ആദ്യമേ കൂട്ടുകാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. അമേരിക്കക്കാരിയാണ്‌ സൂക്ഷിച്ച്‌ സംസാരിക്കണം. ഇടിക്കിടക്ക്‌ ഇംഗ്ലീഷ്‌ വാക്കുകള്‍ പ്രയോഗിക്കുന്നത്‌ അന്തസ്സാണ്‌. എസ്‌ എസ്‌ എല്‍സിക്ക്‌ ഇംഗ്ലീഷ്‌ ഫസ്റ്റിന്‌ 20 മാര്‍ക്കും ഇംഗ്ലീഷ്‌ സെക്കന്റിന്‌ 17.5 മാര്‍ക്കും നേടി കഷ്ടിച്ച്‌ രക്ഷപ്പെട്ടതാണ്‌ കുട്ടന്‍. പ്രീഡിഗ്രിക്കും ഡിഗ്രിക്കും കുട്ടന്റെ സ്ഥിതി മെച്ചമല്ല. എങ്കിലും തൊലിക്കട്ടിയുടെ ബലത്തില്‍ ഏത്‌ ഇംഗ്ലീഷുകാരനെയും മലര്‍ത്തിയിടിക്കാന്‍ കഴിയുമെന്ന്‌ കുട്ടന്‌ ആത്മവിശ്വാസമുണ്ട്‌.
കുട്ടി നില്‍ക്കുന്നു, മുമ്പില്‍ കുട്ടനും. `എന്താ പേര്‌?`
എടുത്തടിച്ചതുപോലെ മറുപടി: `ശ്രീലക്ഷ്‌മി`
`നല്ല പേര്‌, ഞാന്‍ ശ്രീ എന്നേ വിളിക്കൂ`
കുട്ടന്‍ പെണ്ണുകാണല്‍ അനുഭവത്തിന്റെ ഭാണ്ഡത്തില്‍ നിന്ന്‌ ഒരു നമ്പര്‍ പുറത്തിറക്കി.
പ്രതികരണം അല്‍പം രൂക്ഷമായിരുന്നു. `പഞ്ചാരയൊന്നും വേണ്ട, എന്താണ്‌ ചോദിക്കേണ്ടതെന്നു വെച്ചാല്‍ ചോദിക്ക്‌, എനിക്ക്‌ പോണം`
കുട്ടന്‍ ഐസായി, അടുത്തെങ്ങും ആരുമില്ലാത്ത സമയത്ത്‌ ടി ജി രവിയെ മുന്നില്‍ കണ്ട അംബികയെപ്പോലെ വിരണ്ടു. കുറച്ചു സമയത്തിന്‌ ശേഷം കുട്ടന്‍ സമനില വീണ്ടെടുത്തു. `എന്റെ പേര്‌ കുട്ടന്‍. ഞാന്‍ ഫാന്‍സി ഉല്‍പന്നങ്ങളുടെ ബിസിനസ്‌ നടത്തുന്നു.` എല്ലാറ്റിനും ഉം ഉം എന്ന മൂളല്‍ മാത്രം.
കു്‌ട്ടന്‍ നിര്‍ത്തിയപ്പോള്‍ കഴിഞ്ഞോ എന്ന മട്ടില്‍ മുഖത്തേക്കൊരു നോട്ടം.
കുട്ടന്‍ തിരിഞ്ഞു നടന്നു. അതുവരെ കുട്ടിയുടെ അച്ഛനുമായി കത്തിയടിച്ച കൂട്ടുകാരും എഴുന്നേറ്റു. സാധാരണ പെണ്ണു കണ്ടു കഴിഞ്ഞാല്‍ വാതോരാതെ ചിലയ്‌ക്കുന്ന കുട്ടന്റെ നാവിനിതെന്തു പറ്റി, കൂട്ടുകാര്‍ക്ക്‌ അങ്കലാപ്പ്‌. പെണ്ണുവീട്ടില്‍ നിന്നിറങ്ങിയ ശേഷം കൂട്ടുകാര്‍ പല തവണ ചോദിച്ചെങ്കിലും കുട്ടന്‍ സസ്‌പെന്‍സ്‌ നിശ്ശബ്ദത ഭേദിച്ചില്ല. വണ്ടിയില്‍ കയറിയ ഉടന്‍ കുട്ടന്‍ പറഞ്ഞു. വോള്‍ഗാ ബാറിലേക്ക്‌ വിട്‌. പെണ്ണുകാണല്‍ കഴിഞ്ഞാല്‍ കുട്ടനും കൂട്ടുകാര്‍ക്കും കുടി പതിവാണ്‌. എങ്കിലും കുട്ടന്‌ എന്തോ സംഭവിച്ചതായി കൂ്‌ട്ടുകാര്‍ക്ക്‌ തോന്നി. അവര്‍ ഒന്നും ചോദി്‌ച്ചില്ല. ബാറിലെത്തി ഒരു എം സി ഫുള്ളിന്റെ കഴുത്തു പൊട്ടിച്ച്‌ ഗ്ലാസിലൊഴിച്ചു. രണ്ട്‌ പെഗ്ഗ്‌ അകത്തു ചെന്നപ്പോള്‍ കുട്ടന്‍ പറഞ്ഞു, ``ഞാന്‍ ഇനി പെണ്ണു കാണില്ല, കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ആ ---നെ മാത്രമേ കഴിക്കൂ.'' കുട്ടന്റെ ഭീഷ്‌മശപഥം കേട്ട കൂട്ടുകാര്‍ ഞെട്ടി. എന്താടാ സംഭവിച്ചത്‌. പിന്നീട്‌ കുട്ടന്റെയൊരു പ്രസംഗമായിരുന്നു. അത്‌ പത്തിലൊന്നായി സംഗ്രഹിച്ചാല്‍ ഇങ്ങനെയിരിക്കും.
ബാക്കി അടുത്ത പോസ്റ്റില്‍

Thursday, July 9, 2009

എന്റെ നാട്ടിലെ കിട്ടന്‍മാര്‍

കൃഷ്‌ണന്‍ ലോപിച്ചാല്‍ കൃഷന്‍, ഉത്തേരേന്ത്യക്കാരുടെ ഭാഷയിലാണെങ്കില്‍ കിഷന്‍. എന്നാല്‍ കൃഷ്‌ണന്‍ ലോപിച്ച്‌ കിട്ടനാകുന്ന മാന്ത്രിക വിദ്യ ഞങ്ങള്‍ കടത്തനാട്ടുകാര്‍ക്ക്‌ മാത്രം അറിയാവുന്നതാണ്‌.
ഒരു കാലത്ത്‌ മലയാള നാട്ടില്‍ ഏറ്റവുമധിമുള്ള പേര്‌ സാക്ഷാല്‍ ഭഗവാന്റെ പേരായ കൃഷ്‌ണനായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ വെറും കൃഷ്‌ണന്‍ എന്ന്‌ പേരിടുന്നത്‌ കാണാറില്ല. ജയകൃഷ്‌ണന്‍, ഹരികൃഷ്‌ണന്‍, അഭയ്‌ കൃഷ്‌ണന്‍ തുടങ്ങി കൃഷ്‌ണന്റെ മുന്നില്‍ ഒരു താങ്ങ്‌ കൊടുക്കുന്ന ഏര്‍പ്പാടാണ്‌ ഇന്നുള്ളത്‌.
എന്റെ നാട്ടില്‍ ഇഷ്‌ടംപോലെ കൃഷ്‌ണന്‍മാരുണ്ട്‌, സോറി കിട്ടന്‍മാരുണ്ട്‌. ഇവരെ തിരിച്ചറിയാനായി പലവിധ ഇരട്ടപ്പേരുകള്‍ (നാട്ടുഭാഷ പ്രകാരം `എ' പേര്‌ ഇട്ടാണ്‌ വിളിക്കാറ്‌).
അവയില്‍ ചിലത്‌: ചളുമ്പി കിട്ടന്‍, കുണ്ടന്‍ കിട്ടന്‍, കീരിക്കിട്ടന്‍, ബാപ്പു കിട്ടന്‍, നീണ്ടിക്കിട്ടന്‍, പൂയിയിലെ കിട്ടന്‍.
ഇതില്‍ പൂയിയിലെ കിട്ടനെ നാട്ടിലെ ചില ചെറുപ്പക്കാര്‍ ഇപ്പോള്‍ കൃഷ്‌ണേട്ടാ എന്ന്‌ വിളിക്കുന്നുണ്ട്‌, ദുബൈയില്‍ പോയി കണ്ടമാനം കാശുണ്ടാക്കി കാറുമായി വിലസുന്നയാളെ എങ്ങനെ കിട്ടന്‍ എന്ന്‌ വിളിക്കും എന്നാണ്‌ അവരുടെ ചോദ്യം.
ഓരോ കിട്ടന്മാര്‍ക്കും ഇരട്ടപ്പേര്‌ വന്നത്‌ സ്വഭാവം, രൂപം, സ്ഥലം തുടങ്ങിയവ അടിസ്ഥാനമാക്കിയതാണ്‌. മുഖം ഒരു കീരിയുടേതിന്‌ സമാനമായതിനാലാണ്‌ കീരിക്കിട്ടന്‍ എന്ന പേര്‌ ലഭിച്ചത്‌. (കീരിക്കിട്ടേട്ടന്‍ ഈ പോസ്റ്റ്‌ കാണില്ലെന്ന വിശ്വാസത്തോടെ). തലയില്‍ കൂടം കൊണ്ട്‌ അടികൊണ്ട്‌ ശരീരം ചുരുങ്ങിപ്പോയതു പോലുള്ള രൂപമാണ്‌ ചളുമ്പിക്കിട്ടന്‌. അല്‌പം പരിഷ്‌കരിച്ച്‌ പറഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ ഷിഫ്‌റ്റ്‌ ഞെക്കിപ്പിടിക്കാതെ വലിച്ചാല്‍ കിട്ടുന്ന രൂപം എന്നും പറയാം. ചളുങ്ങിക്കിട്ടന്‍ എന്നാണ്‌ ശരിക്ക്‌ വേണ്ടത്‌. എന്നാല്‍ നാട്ടുകാരിട്ടത്‌ ചളുമ്പി എന്നാണ്‌.
നല്ല വെളുത്ത്‌ തുടുത്ത്‌ കോഴിക്കോട്ടങ്ങാടിയില്‍ കാണുന്ന കുണ്ടന്‍മാരുടെ ലുക്കാണ്‌ കുണ്ടന്‍ കിട്ടന്‌. ഇപ്പോള്‍ വയസായിപ്പോയി. ബാപ്പു എന്നത്‌ വീട്ടുപേരെ ഇരട്ടപ്പേരോ എന്ന്‌ എനിക്കറിയില്ല. ബാപ്പു കിട്ടന്‌ ഒരു ഏട്ടനുണ്ട്‌, ബാപ്പു ബാലന്‍. ബാപ്പു മാതു ഇവരുടെ അമ്മ. അച്ഛന്‍ ആരാണെന്നോ പേര്‌ ബാപ്പു ചേര്‍ത്തായിരുന്നോ എന്ന്‌ എനിക്കും നാട്ടുകാര്‍ക്കും ഇന്നും അജ്ഞാതം. ഒരു ആറ്‌ ആറരയടി പൊക്കമുള്ളതിനാലാണ്‌ നീണ്ടിക്കിട്ടന്‌ ആ പേര്‌ ലഭിച്ചത്‌. കിട്ടേട്ടന്റെ വീട്ടിലുള്ളവരെയെല്ലാം നീണ്ടി ചേര്‍ത്താണ്‌ വിളി. നീണ്ടി ചന്ദ്രന്‍, നീണ്ടി ശശി, നീണ്ടി കല്യാണി, നീണ്ടി സുര എന്നിങ്ങനെ.
ഈ നീണ്ടികളുടെ അടുത്ത ബന്ധുക്കളാണ്‌ പൊന്തി കുടുംബം. പൊന്തി എന്ന്‌ പറഞ്ഞാല്‍ പൊങ്ങച്ചക്കാരന്‍ എന്നര്‍ഥം. പൊന്തിക്കുഞ്ഞിരാമനാണ്‌ ആ പേര്‌ കുടുംബത്തിന്‌ നേരിക്കൊടുത്തത്‌. ചീപ്പ്‌ (മുടി ചീകുന്ന സാധനം) കണ്ടിട്ടു തന്നെയില്ലാത്ത കാലത്ത്‌ പോക്കറ്റില്‍ ചീപ്പുമിട്ട്‌ നടന്ന്‌ പീടികയിലിരുന്ന്‌ മുടിയില്‍ കുരുവിക്കൂട്‌ തീര്‍ത്തവനാണ്‌ കുഞ്ഞിരാമന്‍. അസൂയ കൊണ്ടാകാന്‍ ഉടന്‍ പേരു വീണു പൊന്തിക്കുഞ്ഞിരാമന്‍. ഇപ്പോള്‍ കുഞ്ഞിരാമേട്ടന്‍ മരിച്ചിട്ടും ചീപ്പ്‌ അവശ്യ വസ്‌തുവായിട്ടും പേര്‌ മാഞ്ഞുപോയില്ല. കുഞ്ഞിമാരേട്ടന്റെ ഭാര്യ പൊന്തി ജാനു (കുറിയ രൂപമായതിനാല്‍ ചിലര്‍ കുറിയ ജാനു എന്നും വിളിക്കും), മകള്‍ പൊന്തിക്കമല, മകന്‍ പൊന്തി ഷാജി. കടത്തനാടന്‍ പേരു മാഹാത്മ്യത്തെക്കുറിച്ച്‌ ഇനിയുമേറെ പറയാനുണ്ട്‌. പക്ഷെ സമയമില്ല. ഇനിയൊരിക്കലാകട്ടെ.